Sorry, you need to enable JavaScript to visit this website.

സഞ്ജീവ് ഭട്ടിന്റെ ഭാര്യ സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചു; വധശ്രമമെന്ന് ആരോപണം

ന്യൂദൽഹി- ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടും മകൻ ശാന്തനുവും സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചു. സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തുവന്നു. ബീക്കൺ ലൈറ്റ് ഘടിപ്പിച്ചെത്തിയ വലിയ ട്രക്ക് നട്ടുച്ചക്ക് ശ്വേതയും മകനും സഞ്ചരിച്ച കാറിൽ വന്നിടിക്കുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. സഞ്ചീവ് ഭട്ടിന്റെ ജാമ്യഹരജി ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കുന്നതിനുതൊട്ടുമുമ്പായിരുന്നു സംഭവം. ശ്വേതയും മകനും അൽഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഇരുവരും സഞ്ചരിച്ച കാറിന്റെ മുൻവശം അപകടത്തിൽ തകർന്നു. അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷന്റെ കീഴിലുള്ളതാണ് ട്രക്ക്. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് പോലിസിൽ പരാതി നൽകിയില്ല. ഗുജറാത്ത് പോലിസിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകാതിരിക്കുന്നത്. അപകടം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഓഫിസർക്ക് മൊഴിനൽകുക മാത്രമാണ് ചെയ്തതെന്നും ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്വേത പറഞ്ഞു. ട്രക്ക് ഓടിച്ച െ്രെഡവറുടെ അടുത്ത് ആവശ്യമായ രേഖകൾ ഇല്ലാതിരുന്നിട്ടും പോലിസ് അയാളെ വെറുതെവിട്ടെന്നും അവർ ആരോപിച്ചു. അപകടത്തിന്റെ ഞെട്ടലിൽ നിന്ന് വീട്ടിലെത്തിയ ശേഷം മാത്രമാണ് ഇത് തന്നെയും മകനെയും ഇല്ലാതാക്കാനുള്ള മനപ്പൂർവമായ അപകടമാണെന്നു ഓർത്തതെന്നും അവർ ആരോപിച്ചു.

22 വർഷം മുൻപുള്ള കേസിന്റെ പേരിലാണ് സപ്തംബർ അഞ്ചിന് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലിസ് അറസ്റ്റ്‌ചെയ്തത്. ഇതിനു ശേഷം ഇതുവരെ സഞ്ജീവിനു ജാമ്യംലഭിച്ചിട്ടില്ല. കേസിൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഭാര്യ ശ്വേതാ ഭട്ട് ഹൈക്കോടതിയിൽ അപ്പീൽ പോയിട്ടുണ്ട്. ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ സെഷൻസ് കോടതി മൂന്നുമാസമാണ് എടുത്തത്. ഇത് ജാമ്യംലഭിക്കുന്നത് നീളാനും കാരണമായി.

Latest News