Sorry, you need to enable JavaScript to visit this website.

കേരള സർക്കാർ ആയിരം ദിവസത്തിലേക്ക്: വിപുലമായ ആഘോഷം 

തിരുവനന്തപുരം- മന്ത്രിസഭ ആയിരം ദിവസം പൂർത്തിയാക്കുന്നതോടനുബന്ധിച്ച്  വിവിധ പരിപാടികളോടെ ആഘോഷിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നതിന് എ.കെ. ബാലൻ കൺവീനറായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻ കുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ എന്നിവർ അംഗങ്ങളാണ്. ഫെബ്രുവരി 18 നാണ് മന്ത്രിസഭ ആയിരം ദിനം പൂർത്തിയാക്കുന്നത്.
ശാസ്ത്രീയ മാർഗങ്ങളിലൂടെ മത്സ്യോൽപാദനം വർധിപ്പിക്കാനും മത്സ്യകർഷകരുടെ വരുമാനം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്ന മത്സ്യബന്ധന നയത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. 
ഉൽപാദനക്ഷമത വർധിപ്പിക്കുക, മൂല്യവർധനവിലൂടെ വിളവിന് പരമാവധി വില ഉറപ്പാക്കുക, മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക, കടൽ-ഉൾനാടൻ മത്സ്യബന്ധന പ്രവർത്തനങ്ങളെ പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, ഗുണമേന്മയുളള മത്സ്യം വൃത്തിയോടെ വിതരണം ചെയ്യുക, മത്സ്യത്തൊഴിലാളികൾക്ക് ജീവൻ സുരക്ഷ ഏർപ്പെടുത്തുക, മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുക, ഇടനിലക്കാരുടെ ചൂഷണത്തിന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുക മുതലായ ലക്ഷ്യങ്ങളാണ് നയത്തിലുളളത്. 

കണ്ണൂർ സർവകലാശാലയ്ക്കും കാലിക്കറ്റ് സർവകലാശാലയ്ക്കും കിഫ്ബി മുഖേന 150 കോടി രൂപ വീതം സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചു. മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് 132.75 കോടി രൂപ സഹായം നൽകും. 
ട്രാവൻകൂർ-കൊച്ചി മെഡിക്കൽ കൗൺസിലിലെ രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ ഒഴികെയുളള ജീവനക്കാരുടെ നിയമനം പി.എസ്.സി മുഖേന നടത്തുന്നതിന് നിയമം കൊണ്ടുവരാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച് 2018 ലെ കേരളാ പബ്ലിക് സർവീസ് കമ്മീഷൻ (ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിനെ സംബന്ധിച്ച ചുമതലകൾ) ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. പി.എസ്.സി ഓഫീസ് സമുച്ചയം നിർമിക്കുന്നതിന് കൊല്ലം ജില്ലയിൽ മുണ്ടക്കൽ വില്ലേജിൽ 16.2 ആർ പുറമ്പോക്കു ഭൂമി പാട്ടത്തിനു നൽകാൻ തീരുമാനിച്ചു. 
കേരള ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. കേരളത്തിന്റെ വടക്കു തെക്കു ഭാഗങ്ങളെ ബന്ധിപ്പിച്ച് അതിവേഗ റെയിൽ ഇടനാഴി സ്ഥാപിക്കുന്നതിനാണ് കോർപറേഷൻ രൂപീകരിക്കാൻ 2009 ൽ തീരുമാനിച്ചത്. 
എന്നാൽ ഇന്ത്യൻ റെയിൽവേയുമായി യോജിച്ച് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ രൂപീകരിക്കുകയും നിലവിലുളള റെയിൽ പാതകൾക്ക് സമാന്തരമായി സെമി-ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പാക്കാൻ മുൻഗണന നൽകുകയും ചെയ്തതിനാലാണ് കോർപറേഷന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. 
വയനാട് ജില്ലയിൽ 1998-99 മുതൽ നടപ്പാക്കിയ കബനി റിവർവാലി പദ്ധതിയുടെ 3496 ഗുണഭോക്താക്കൾക്ക് അനുവദിച്ച 85.47 ലക്ഷം രൂപയുടെ വായ്പയും പിഴപ്പലിശയും അടക്കം 1.17 കോടി രൂപ എഴുതിത്തള്ളാൻ തീരുമാനിച്ചു. 
കഠിന വരൾച്ചയും പ്രകൃതിക്ഷോഭവും മൂലമുണ്ടായ കൃഷിനാശവും ദുരിതവും കണക്കിലെടുത്താണ് വായ്പ എഴുതിത്തള്ളുന്നത്. 
അരീക്കോട് പോലീസ് രജിസ്റ്റർ ചെയ്ത ഇരട്ട കൊലപാതക കേസിൽ തൊണ്ടി സാധനങ്ങൾ കണ്ടെടുക്കുന്നതിന് ചാലിയാറിൽ തിരച്ചിൽ നടത്തുമ്പോൾ മുങ്ങിമരിച്ച എം.വി. റിയാസിന്റെ വിധവയ്ക്ക് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചു. 
കേരള ഹൈക്കോടതിക്കു വേണ്ടി അഞ്ച് താൽക്കാലിക ഇൻഫർമേഷൻ ടെക്‌നോളജി തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. കേരള ഇൻസ്റ്റ്റ്റിയൂട്ട് ഓഫ് സ്‌പോർട്‌സ് ആയുർവേദ ആന്റ് റിസർച്ചിന് (തൃശൂർ) 20 സ്ഥിരം തസ്തികകളും 8 താൽക്കാലിക തസ്തികകൾ ദിവസ വേതനാടിസ്ഥാനത്തിലും അനുവദിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തെ 39 സർക്കാർ കോളേജുകളിലായി 141 അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.  
സെക്രട്ടറിയേറ്റ് അനക്‌സ് 2 ബ്ലോക്കിൽ പൊതുമരാമത്ത് വൈദ്യുതി വിഭാഗത്തിന്റെ പ്രവർത്തനത്തിന് 8 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ശ്രീവിദ്യാധിരാജ ഹോമിയോപതിക് മെഡിക്കൽ കോളേജിൽ 48 അധ്യാപകേതര തസ്തികകൾ താൽക്കാലികമായി സൃഷ്ടിക്കാൻ തീരുമാനിച്ചു. 

 

Latest News