ജസ്റ്റിസ് ലളിത് പിന്മാറി; ബാബരി കേസ് വാദം കേള്‍ക്കല്‍ 29 ലേക്ക് മാറ്റി

ന്യൂദല്‍ഹി- ബാബ്‌രി മസ്ജിദ് കേസില്‍ വാദം കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു.ലളിത് സ്വയം പിന്മാറി. ഇതേ തുടര്‍ന്ന് വാദം കേള്‍ക്കല്‍ ഈ മാസം 29 ലേക്ക് പിന്മാറി.
അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ലളിത് 1997 ല്‍ അയോധ്യ ക്രിമിനല്‍ കേസില്‍ ഹാജരായിട്ടുണ്ടെന്ന വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ലളിത് പിന്മാറിയത്. ജസ്റ്റിസ് ലളിത് ഇനി ഭരണഘടനാ ബെഞ്ചില്‍ ഇല്ലെന്നും അതുകൊണ്ട് വാദം കേള്‍ക്കല്‍ നീട്ടിവെക്കല്‍ അനിവാര്യമായെന്നും ചീഫ് ജസ്റ്റിസ്  അറിയിച്ചു.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചുനല്‍കിയ വിധിക്കെതിരെ 16 ഹരജികളാണ് സുപ്രീം കോടതിയിലുള്ളത്. അലഹബാദ് ഹൈക്കോടതിയാണ് തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ ഉത്തരവിട്ടിരുന്നത്.
രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി വരികയാണ്.

 

Latest News