Sorry, you need to enable JavaScript to visit this website.

യു.പിയില്‍ എഴുതിത്തള്ളേണ്ട, കാത്തിരുന്നു കാണാം- രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശില്‍ എഴുതിത്തള്ളേണ്ടെന്നും കാത്തിരുന്നു കാണാമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 11-ന് യു.എ.ഇ സന്ദര്‍ശിക്കാനിരിക്കെ ഗള്‍ഫ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

യു.പിയില്‍ തനിച്ച് മത്സരിക്കാനാണ് തീരുമാനമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമില്ലാതെ തന്നെ ഒരു കൈ നോക്കും. എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന പ്രകടനം പാര്‍ട്ടി ഇക്കുറി കാഴ്ചവെക്കും. കോണ്‍ഗ്രസ് എന്ന ആശയം യു.പിയില്‍ ശക്തമാണെന്നും അതുകൊണ്ടാണ് തികഞ്ഞ ആത്മവിശ്വാസമെന്നും രാഹുല്‍ പറഞ്ഞു.

സംസ്ഥാനത്ത് ബദ്ധശത്രക്കളായിരുന്ന എസ്.പിയും ബി.എസ്.പിയും സഖ്യം രൂപീകരിക്കാനൊരുങ്ങിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ മറുപടി. മഹാസഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ എം.പിമാരെ അയക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും മത്സരിക്കുന്ന രണ്ട് സീറ്റ് മാത്രമേ കോണ്‍ഗ്രസിന് വേണ്ടി ഒഴിച്ചിടുകയുള്ളൂവെന്ന് ബി.എസ്.പിയുമായുള്ള സഖ്യം തത്ത്വത്തില്‍ തീരുമാനിച്ച ശേഷം എസ്.പി നേതാവ് പറഞ്ഞിരുന്നു.

പ്രതിപക്ഷത്തെ ഒരുമിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതിനിടയിലാണ് ചില പ്രസ്താവനകള്‍ മാധ്യമങ്ങളില്‍ കണ്ടത്. എന്നാല്‍ ഒരുമിച്ചു നീങ്ങാനും മോഡിയെ പരാജയപ്പെടുത്താനും സാധിക്കുമെന്ന കാര്യം ഉറപ്പാണ്. യു.പിയില്‍ കോണ്‍ഗ്രസിന്റെ ശേഷി കുറച്ചു കാണുന്നത് വന്‍ അബദ്ധമായിരിക്കും- രാഹുല്‍ പറഞ്ഞു.

 

Latest News