കോഴിക്കോട് - ശബരിമല വിഷയത്തിൽ സംഘ്പരിവാർ സംഘടനകൾക്കെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷ വിമർശനവുമായി സാഹിത്യകാരന്മാർ.
നവോത്ഥാന മൂല്യ സംരക്ഷണ വേദി കോഴിക്കോട് സംഘടിപ്പിച്ച ഏകദിന ധർണയിലാണ് ഇവർ തങ്ങളുടെ അഭിപ്രായങ്ങൾ മറയില്ലാതെ പ്രകടിപ്പിച്ചത്.
ധർണക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസാരിച്ച കഥാകൃത്ത് പി.കെ. പാറക്കടവ് ഗാന്ധിയുടെ കോൺഗ്രസല്ല ഇന്ന് കേരളത്തിലുള്ളതെന്നും നാഥൂറാം ഗോഡ്‌സെയുടെ കോൺഗ്രസാണെന്നും ഇവർ ആർ.എസ്.എസിന്റെ ബി ടീമായി പ്രവർത്തിക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തിലേതെന്നും വിമർശിച്ചു. ആർ.എസ്.എസിന്റെ നേതൃത്വത്തിൽ നടന്ന വംശീയ വെല്ലുവിളി കോഴിക്കോട്ട് നിന്നായിരുന്നുവെന്നുള്ളത് നമ്മെ ഏറെ ലജ്ജിപ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരുവിനെ പോലെ ഒപ്പം പറയേണ്ട ഒരു പേരല്ല മന്നത്ത് പത്മനാഭന്റേതെന്നും ഒരു കുടയിൽ ഒന്നിച്ച് അണിനിരത്തേണ്ടവരല്ല ഇരുവരുമെന്നും 2018ലെ കേരളത്തിലെ ഏറ്റവും വലിയ ഭീകരത സ്ത്രീകൾ കയറിയാൽ നട പൂട്ടി പുറത്തു പോകുമെന്ന് പറഞ്ഞ ശബരിമല തന്ത്രിയുടേതാണെന്നും ചടങ്ങിൽ സംസാരിച്ച സാംസ്‌കാരിക വിമർശകൻ കെ.ഇ.എൻ പറഞ്ഞു.
നമുക്ക് ഇന്നും ഭീകരത എന്നു പറഞ്ഞാൽ നീളൻ കുപ്പായവും വലിയ താടിയും മാത്രമാണ്. എന്നാൽ മുതലാളിത്തം സൃഷ്ടിച്ചെടുത്ത ഈ സ്റ്റീരിയോ ടൈപ്പ് മാതൃകകളെ നമ്മുടെ കേരളം പുനർവിചിന്തനം ചെയ്യേണ്ട കാലം കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആശയമുക്ത ലോകത്തെ സൃഷ്ടിച്ചെടുക്കുവാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. വർത്തമാന കാലത്ത് കേരളത്തിൽ ഭീകരർ ഭക്തരുടെ പേരിലാണ് രംഗപ്രവേശം ചെയ്യുന്നത്. നവോത്ഥാനത്തെ ഫാസിസ്റ്റുകൾ നേരിടുന്നത് എന്നും ആക്രമണങ്ങളിലൂടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കീഴാളരുടെ നവോത്ഥാനം എന്നത് ഒരു ആത്മാഭിമാനത്തിന്റെ സമരവും വിപ്ലവവുമാണ്. എന്നാൽ സവർണരുടെ നവോത്ഥാനമെന്നത് എന്നും അവരുടെ സമുദായത്തിൽ മാത്രം ഒതുങ്ങിയ പരിഷ്‌കരണമായിരുന്നു. ചവിട്ടിത്തേച്ച കേരളത്തെ തിരിച്ചറിയുവാനുള്ള ഒരു ഭീകരനീക്കമാണ് ഇന്ന് കേരളമൊട്ടാകെ നടക്കുന്നത്. ഭീകരത മൂലധനമായി എടുക്കുന്നവരാണ് ഫാസിസ്റ്റുകളെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മിഠായിതെരുവിലെ ഒരു ആരാധനാലയത്തിന്റെ അകത്തളങ്ങളെ കേന്ദ്രമാക്കി കൊലവിളിയും പോർവിളിയും വിളിക്കുന്ന ഒരു സന്ദർഭം കോഴിക്കോട്ടെ മതേതര പാരമ്പര്യമുറങ്ങുന്ന മിഠായിതെരുവിലുണ്ടായി എന്നുള്ളത് കോഴിക്കോടിന്റെ വരുംകാല ദുഃഖങ്ങളിലൊന്നായി മാറാതിരിക്കുവാൻ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ഇങ്ങനെ ഒന്നിച്ചുകൂടിയത് ഏറെ പ്രസക്തമായ കാര്യമാണെന്നും ഇതോടെ ഈ കൊലവിളി ഈ മിഠായി തെരുവിന്റേതല്ലെന്ന പ്രഖ്യാപനമാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് കോഴിക്കോട്ടെ വീഥികളിൽ ചിലർ അഴിഞ്ഞാടിയത് കോഴിക്കോടിന് അപമാനകരമാണെന്ന് നോവലിസ്റ്റ് കെ.പി രാമനുണ്ണി പറഞ്ഞു. അജിത, ഒ.കെ മുരളികൃഷ്ണൻ, ഡോ. ഹേമന്ത്കുമാർ, ബിജിത, കെ.ടി കുഞ്ഞിക്കണ്ണൻ, അനിൽകുമാർ തിരുവോത്ത് എന്നിവർ സംസാരിച്ചു. മുക്കം മുഹമ്മദ്, കെ. ലോഹ്യ, വി.കെ സുരേഷ്, എ. രത്‌നാകരൻ, ഗുലാബ് ജാൻ, ഒ.പി സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.