തുറൈഫ്-കഠിനമായ തണുപ്പും പൊടിക്കാറ്റും മൂലം ജനങ്ങൾ ദുരിതത്തിലായി. പുറത്തിറങ്ങാൻ കഴിയാതെ ഫഌറ്റുകളിലും വീടുകളിലും ഒതുങ്ങി കഴിയുകയാണ് പലരും. കച്ചവടത്തെ സാരമായ ബാധിച്ചിട്ടുണ്ട്. കടകമ്പോളങ്ങൾ അപൂർവ്വമായേ തുറന്നിട്ടുള്ളൂ.
തൊഴിലെടുക്കുന്നവർ ചിലർ ജോലിക്ക് പോകാൻ കഴിയാതെ റൂമുകളിൽ തങ്ങി. ജോലിക്ക് പോയ മിക്കവാറും പേർ ജോലി മതിയാക്കി താമസ സ്ഥലങ്ങളിലേക്ക് മടങ്ങി. കാലത്ത് തുടങ്ങിയ പൊടിക്കാറ്റ് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പൊടി എത്തിക്കുകയാണ്. പുറത്ത് നിൽക്കുന്നവർക്ക് ശ്വസിക്കാൻ തന്നെ പ്രയാസമാണ്. മുഖം മൂടിക്കെട്ടിയാണ് ആളുകൾ പുറത്തേക്കിറങ്ങുന്നത്. വാഹനങ്ങൾ വേഗത നിയന്ത്രിച്ചു കൊണ്ട് ലൈറ്റ് ഇട്ടാണ് പോകുന്നത്.
ഹോട്ടലുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവ ഉപഭോക്താക്കളില്ലാത്ത അവസ്ഥയിലാണ്. കാലാവസ്ഥാ വിദഗ്ധർ നേരത്തെ തന്നെ തണുപ്പും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഏറെ കഷ്ടപ്പെടുന്നവർ ആട്ടിടയന്മാരാണ്. മരുഭൂമികളിൽ ക്രഷർ യൂണിറ്റുകളിൽ ഉൾപ്പടെയുള്ള ചെറുകിട കമ്പനി സൈറ്റുകളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്കും ബുദ്ധിമുട്ടാണ്. ഇവർ മരുഭൂമിയിൽ നിന്ന് ലഭിക്കുന്ന വിറകുകൾ ശേഖരിച്ചു കത്തിച്ചാണ് തണുപ്പിൽ നിന്ന് രക്ഷ തേടുന്നത്.