മദീനയിലെ കൃഷിയിടം കേന്ദ്രീകരിച്ച് വിദേശികൾ നിയമ വിരുദ്ധമായി നടത്തിയിരുന്ന ഫർണിച്ചർ നിർമാണ യൂനിറ്റുകളിൽ ഒന്ന്. മദീന - കൃഷിയിടം കേന്ദ്രീകരിച്ച് അനധികൃത ഫർണിച്ചർ നിർമാണ യൂനിറ്റുകൾ നടത്തിയ 22 വിദേശികളെ വാണിജ്യ, നിക്ഷേപ മന്ത്രാലയവും സുരക്ഷാ വകുപ്പുകളും ചേർന്ന് പിടികൂടി. നാലു ഫർണിച്ചർ നിർമാണ യൂനിറ്റുകളാണ് വിദേശികൾ മദീനയിലെ കൃഷിയിടത്തിൽ നടത്തിയിരുന്നത്. പഴയ സ്‌പോഞ്ചുകളും കോട്ടനും ശേഖരിച്ച് സോഫാ സെറ്റികളും മറ്റു ഫർണിച്ചറും നിർമിക്കുകയാണ് ഇവർ ചെയ്തിരുന്നത്. തുടർ നടപടികൾ സ്വീകരിക്കുന്നതിന് വിദേശികളെ പിന്നീട് സുരക്ഷാ വകുപ്പുകൾക്ക് കൈമാറി. നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് കൃഷിയിടത്തിന്റെ ഉടമയെ വാണിജ്യ, നിക്ഷേപ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, ഉത്തര അതിർത്തി പ്രവിശ്യയിലെ അറാറിൽ ഹീറ്റർ നിർമാണ യൂനിറ്റ് നടത്തിയ വിദേശികളെ വാണിജ്യ, നിക്ഷേപ മന്ത്രാലയം കഴിഞ്ഞ ദിവസം പിടികൂടി. പാർപ്പിട ആവശ്യത്തിനുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് വിദേശികൾ ലൈസൻസില്ലാതെ ഹീറ്ററുകൾ നിർമിച്ചിരുന്നത്. ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത 786 ഹീറ്ററുകൾ റെയ്ഡിൽ പിടിച്ചെടുത്തു. അനധികൃത ഹീറ്റർ നിർമാണ യൂനിറ്റ് അടപ്പിക്കുകയും, തൊഴിലാളികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.