Sorry, you need to enable JavaScript to visit this website.

ശബരിമല ദര്‍ശനം നടത്തിയിട്ടില്ല, തടഞ്ഞെന്ന് തിരിച്ചിറങ്ങിയ ശ്രീലങ്കന്‍ യുവതി

പത്തനംതിട്ട- ശബരിമല ക്ഷേത്ര ദര്‍ശനത്തിനായി ശ്രീലങ്കയില്‍ നിന്ന് കുടുംബത്തോടൊപ്പമെത്തിയ യുവതി ദര്‍ശനം നടത്താതെ തിരിച്ചിറങ്ങി. മരക്കൂട്ടം വഴി ശരംകുത്തി വരെ എത്തിയെങ്കിലും ദര്‍ശനത്തിന് അനുവദിക്കാതെ തടഞ്ഞെന്ന് 47-കാരിയായ ശശികല പറഞ്ഞു. ഭര്‍ത്താവും കുട്ടിയും കൂടെ ഉണ്ടായിരുന്നു. പോലീസ് സഹായം തേടിയതിനെ തുടര്‍ന്ന് മഫ്തി പോലീസുകാരുടെ സഹായത്തോടെയാണ് ഇവര്‍ മരക്കൂട്ടം വരെ എത്തിയത്. യുവതി ദര്‍ശനം നടത്തിയിട്ടില്ലെന്ന് കൂടെ ഉണ്ടായിരുന്ന ഭര്‍ത്താവ് ശരവണമാരനും പറഞ്ഞു. 

വ്യാഴാഴ്ച വൈകുന്നേരമാണ് പമ്പയിലെ പോലീസ് ഗാര്‍ഡ് റൂമിലെത്തി യുവതി സഹായം തേടിയത്. തുടര്‍ന്ന് പോലസ് പാസപോര്‍ട്ട് പരിശോധിച്ചു. ഇവര്‍ക്ക് 47 വയസ്സാണെന്ന് വ്യക്തമായി. തന്റെ ഗര്‍ഭപാത്രം നീക്കം ചെയതതാണെന്നും ദര്‍ശനത്തിന് അവസരം നല്‍കണമെന്നും യുവതി ആവശ്യപ്പെടുകയായിരുന്നു. ഇതിനു തെളിവായി മെഡിക്കല്‍ രേഖകളും ഇവര്‍ പോലീസിനെ കാണിച്ചു. തുടര്‍ന്ന് ഇവര്‍ക്ക് മലയകയറാന്‍ പോലീസ് സഹായം നല്‍കുകയായിരുന്നു. ഇതിനിടെ യുവതി മലയകറുന്നുണ്ടെന്ന വിവരം സന്നിധാനത്തെത്തിയതോടെ പ്രതിഷേധവുമായി ചിലര്‍ കാത്തു നിന്നും. തുടര്‍ന്ന് പോലീസ് യുവതിയെ സ്ഥിതി ബോധ്യപ്പെടുത്തുകയും അവര്‍ തിരിച്ചിറങ്ങാന്‍ തയാറാകുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. 

എന്നാല്‍ ശബരിപീഠത്തില്‍ എത്തിയപ്പോള്‍ മാധ്യമ ക്യാമറകള്‍ കണ്ട് കൂടെ ഉണ്ടായിരുന്ന പോലീസുകാര്‍ പിന്തിരിയുകയായിരുന്നുവെന്ന് ശരവണമാരന്‍ പറയുന്നു. പിന്നീട് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി രാത്രി പതിനൊന്ന് മണിയോടെ ഇദ്ദേഹം സന്നിധാനം പോലീസ് എയ്ഡ് പോസ്റ്റിലെത്തുകയായിരുന്നു. ഇദ്ദേഹത്തെ പോലീസ് പമ്പയിലേക്കു കൊണ്ടു പോയി.
 

Latest News