കോണ്‍ഗ്രസ് കരിദിനം: കറുത്ത ബാന്‍ഡുമായി പാര്‍ലമെന്റിലെത്തിയ കേരള എംപിമാരെ സോണിയ തടഞ്ഞു

ന്യുദല്‍ഹി- ശബരിമല ക്ഷേത്രത്തില്‍ രണ്ടു യുവതികള്‍ പ്രവേശിച്ചതിനെ ചൊല്ലി കേരളത്തില്‍ സംഘ് പരിവാര്‍ നടത്തിയ ഹര്‍ത്താലിനൊപ്പം കോണ്‍ഗ്രസ് ആചരിച്ച കരിദിനത്തിന് ഐക്യദാര്‍ഢ്യവുമായി പാര്‍ലമെന്റില്‍ കറുത്ത് ബാന്‍ഡുമായി എത്തിയ കോണ്‍ഗ്രസ് എംപിമാരെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി തടഞ്ഞു. ലിംഗ സമത്വവും സ്ത്രീകളുടെ അവകാശ സംരക്ഷണവുമാണ് കോണ്‍ഗ്രസ് നയമെന്നു വ്യക്തമാക്കിയാണ് സോണിയ കേളത്തില്‍ നിന്നുള്ള പാര്‍ട്ടി എംപിമാരെ കറുത്ത് ബാന്‍ഡ് ധരിച്ച് ലോക്‌സഭയില്‍ പങ്കെടുക്കാനുളള നീക്കം പൊളിച്ചത്. ഒരു എംപി മറ്റുള്ളവര്‍ക്ക് കറുത്ത ബാന്‍ഡ് വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ കൂടിയായ സോണിയ ഇടപെട്ടത്. ഇത് എംപിമാര്‍ക്ക് നാണക്കേടായി. പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രതിഷേധം കേരളത്തില്‍ തുടരാമെന്നും എന്നാല്‍  ദേശീയ തലത്തില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ എംപിമാര്‍ പ്രതിഷേധിക്കാന്‍ പാടില്ലെന്നും സോണിയ ഇവര്‍ക്ക് താക്കീത് നല്‍കിയതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഏഴ് എംപിമാരാണുള്ളത്.

കേരളത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശബരിമല വിഷയത്തില്‍ സംഘ്പരിവാറിനൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ദിവസം കേരളത്തിലൂടനീളം സംഘപരിവാര്‍ ആസൂത്രിതമായി നടത്തുമ്പോള്‍ കോണ്‍ഗ്രസ് കരിദിനം ആചരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും കോണ്‍ഗ്രസ് നിലപാട് രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
 

Latest News