മൃതദേഹങ്ങള്‍ക്കൊപ്പം നൃത്തം; യുവാക്കളെ ഉടന്‍ പിടികൂടാന്‍ നിര്‍ദേശം

ജിദ്ദ- കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി അനാട്ടമി വിഭാഗത്തില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ചിത്രീകരിക്കുകയും ഈ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാക്കളെ അറസ്റ്റ് ചെയ്യുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശിച്ചു. യുവാക്കള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും ഗവര്‍ണര്‍ നിര്‍ദേശിച്ചതായി മക്ക ഗവര്‍ണറേറ്റ് അറിയിച്ചു.
പുതുവത്സര രാത്രിയില്‍ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗത്തില്‍ അതിക്രമിച്ചു കയറിയ അഞ്ചു യുവാക്കള്‍ മൃതദേഹങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നെന്ന് സര്‍വകലാശാലാ വക്താവ് ഡോ.ശാരിഅ് അല്‍ബഖമി പറഞ്ഞു. യൂനിവേഴ്‌സിറ്റിയിലെ പരിശീലന കേന്ദ്രങ്ങളില്‍ അതിക്രമിച്ചു കയറുന്നതിന് ആര്‍ക്കും അനുമതിയില്ല. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മഹ്മൂദ് അല്‍ അഹ്‌വലിന്റെ മേല്‍നോട്ടത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. യൂനിവേഴ്‌സിറ്റി ആശുപത്രി ഡയറക്ടറും യൂനിവേഴ്‌സിറ്റിയിലെ ഏതാനും അണ്ടര്‍ സെക്രട്ടറിമാരും വിദഗ്ധരും കമ്മിറ്റിയില്‍ അംഗങ്ങളാണ്.
തിങ്കളാഴ്ച രാത്രി 11 മണിക്കാണ് ക്ലിപ്പിംഗ് ചിത്രീകരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ക്ലിപ്പിംഗ് ചിത്രീകരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. യൂനിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെയും മെയിന്റനന്‍സ് ജോലികള്‍ നടത്തുന്നതിന്റെയും കരാറേറ്റെടുത്ത സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് അറബ് വംശജനായ യുവാവ്. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. യൂനിവേഴ്‌സിറ്റിക്കു പുറത്തു നിന്ന് വിദ്യാര്‍ഥികളല്ലാത്ത നാലു കൂട്ടുകാരെ കൂട്ടിക്കൊണ്ടുവന്ന് സര്‍വകലാശാലയില്‍ പ്രവേശിപ്പിച്ചതായും യുവാവ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സൂപ്പര്‍വൈസര്‍ പദവിയില്‍ ജോലി ചെയ്യുന്ന യുവാവിന്റെ പക്കല്‍ കെട്ടിടങ്ങളുടെ താക്കോലുകളുണ്ട്. ഇത് മുതലെടുത്താണ് യുവാവ് കൂട്ടുകാരെ കൂട്ടി അനാട്ടമി വിഭാഗത്തില്‍ പ്രവേശിച്ച് നവവത്സര രാത്രിയില്‍ മൃതദേഹങ്ങള്‍ക്കൊപ്പം നൃത്തം ചെയ്തത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും സര്‍വകലാശാലാ വക്താവ് ഡോ.ശാരിഅ് അല്‍ബഖമി പറഞ്ഞു.
കോര്‍ണിഷിലേക്ക് നടത്തിയ ഉല്ലാസ യാത്രക്കു ശേഷമാണ് മൃതദേഹങ്ങള്‍ക്കൊപ്പം പുതുവത്സരപ്പിറവി ആഘോഷിക്കുന്നതിന് മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗത്തില്‍ പ്രവേശിച്ചതെന്ന് ദൃശ്യങ്ങളില്‍ യുവാക്കള്‍ പറയുന്നു. മൃതദേഹങ്ങള്‍ സൂക്ഷിച്ച ബോക്‌സുകളുടെ മൂടികള്‍ തുറന്ന് മൃതദേഹങ്ങളെ യുവാക്കള്‍ പരിഹസിക്കുന്ന ദൃശ്യങ്ങളും 120 സെക്കന്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പിംഗിലുണ്ട്.

 

Latest News