Sorry, you need to enable JavaScript to visit this website.

ജീവനോടെയോ അല്ലാതെയോ ഖനിത്തൊഴിലാളികളെ പുറത്തെത്തിക്കണമെന്ന് സുപ്രീം കോടതി. 

 

ന്യൂഡല്‍ഹി: മേഘാലയിലെ ഖനിയില്‍ കുടുങ്ങിക്കിക്കുന്ന തൊഴിലാളികളെ പുറത്തെടുക്കാനുളള ശ്രമങ്ങള്‍ തുടരുമ്പോള്‍ വിമര്‍ശനവുമായി സുപ്രീം കോടതി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ മൂന്നാഴ്ച്ച പിന്നിട്ടിട്ടും എന്ത് കൊണ്ട് തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിയുന്നില്ല എന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. തൊഴിലാളികളെ പുറത്തെത്തിക്കാന്‍ അടിയന്തിര നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്. 

'നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ കോടതി തൃപ്തരല്ല. അവര്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും അവരെ പുറത്തെടുക്കണം. അവര്‍ ജീവിച്ചിരിക്കണേ എന്നാണ് കോടതിയുടെ പ്രാര്‍ത്ഥന,' സുപ്രീം കോടതി പറഞ്ഞു.

നിലവില്‍ ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും സംയുക്തമായാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നെങ്കിലും പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  നാവികസേനയിലെ 15 മുങ്ങൽ വിദഗ്ധർ രക്ഷാപ്രവർത്തകർക്കൊപ്പം ചേര്‍ന്നിരുന്നു. 10 ഹൈപവർ മോട്ടോർ പമ്പുകളും ഖനിയിലെത്തി. പക്ഷെ, 370 അടി താഴ്ച്ചയുളള ഖനിയുടെ ആഴങ്ങളിലേക്കെത്താന്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ മാസം  13 നാണ് 15 തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്.  6 ദിവസം കഴിഞ്ഞിട്ടും കാര്യമായ പുരോഗതി ഇല്ലാതെ  മേഘാലയയിലെ ഈസ്റ്റ് ജയന്‍ഷ്യ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ  തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.  

Latest News