തിരുവനന്തപുരം- ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ തയാറല്ലെങ്കില്‍ തന്ത്രി സ്ഥാനമൊഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രം തുറക്കുന്നതും അടക്കുന്നതും തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോര്‍ഡ് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുക എന്നത് സര്‍ക്കാര്‍ ഉത്തരവാദിത്തമാണ്. വിധി അനുസരിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണു സംഘപരിവാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത്.
ശബരിമലയില്‍ പ്രവേശിച്ച യുവതികള്‍ നേരത്തേ ദര്‍ശനത്തിനു ശ്രമിച്ചിരുന്നു. പല കാരണങ്ങളാല്‍ നടക്കാതെ വന്നപ്പോള്‍ താല്‍ക്കാലികമായി അവര്‍ മടങ്ങിപ്പോയി. കഴിഞ്ഞ ദിവസം അവര്‍ വീണ്ടും പോലീസിനെ സമീപിച്ചു. കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട പോലീസ് അവര്‍ക്കു സുരക്ഷ ഒരുക്കി. അവര്‍ ഹെലികോപ്റ്ററിലല്ല ശബരിമലയിലെത്തിയത്. സാധാരണ ഭക്തര്‍ പോകുന്ന വഴിയേ ആണ് പോയത്. അവര്‍ക്കു പ്രത്യേക പരിഗണനയൊന്നും ഉണ്ടായില്ല. മറ്റു ഭക്തര്‍ക്കൊപ്പം ദര്‍ശനം നടത്തി. ദര്‍ശനത്തിനുള്ള സൗകര്യം മറ്റു ഭക്തര്‍ ഒരുക്കി കൊടുത്തു. ഒരു എതിര്‍പ്പും ഭക്തരില്‍നിന്ന് ഉണ്ടായില്ല.
യുവതികള്‍ ദര്‍ശനം നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംഘര്‍ഷം ഉണ്ടാകാതെ വന്നപ്പോള്‍, സംഘര്‍ഷം ഉണ്ടാക്കാനുള്ള നിര്‍ദേശങ്ങള്‍ സംഘപരിവാര്‍ നേതാക്കള്‍ അണികള്‍ക്കു നല്‍കുകയായിരുന്നു. പിന്നീടു നടന്നത് ആസൂത്രിത നീക്കമാണ്. രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള വ്യക്തമായ ഇടപെടലായാണു ഇതിനെ കാണുന്നത്. ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടും. അക്രമം വെച്ചുപൊറപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.