പോലീസ് ഉദ്യോഗസ്ഥന്റെ കൊല; ബജ്‌റംഗ് ദള്‍ നേതാവ് പിടിയില്‍

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പശുവിന്റെ പേരില്‍ നടത്തിയ ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് പിടിയിലായത്. ബജ്‌റംഗ്ദളിന്റെ ബുലന്ദ്ശഹര്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററാണ് ഇയാള്‍.
ബുലന്ദ്ശഹറില്‍ പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ ആക്രമണം തുടങ്ങിയവരെ   നിയന്ത്രിക്കാനെത്തിയ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറും പ്രദേശവാസിയായ ഒരാളുമാണ് കൊല്ലപ്പെട്ടത്.
തലയ്ക്ക് വെടിയേറ്റാണ് സുബോധ് കൊല്ലപ്പെട്ടത്. ദാദ്രി അഖ്ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ സുബോധ് കുമാറിനെ പ്രത്യേകം ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതാണെന്ന് ആരോപണമുണ്ട്.  
കേസില്‍ നേരത്തെ അറസ്റ്റിലായ സൈനികന്‍ ജിതേന്ദ്ര മാലിക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പോലീസ് ഉദ്യോഗസ്ഥനെ മഴു ഉപയോഗിച്ച് വെട്ടിയ പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Latest News