Sorry, you need to enable JavaScript to visit this website.

ബിന്ദു മുൻ നക്‌സലൈറ്റ്; വീടിന് പോലീസ് കാവൽ 

ബിന്ദുവിന്റെ വീട്ടിലെ പോലീസ് കാവൽ 

കോഴിക്കോട് - ശബരിമലയിൽ ഇന്നലെ പുലർച്ചെ ദർശനം നടത്തിയ ബിന്ദു മുൻ സി പി ഐ എം എൽ പ്രവർത്തക. സി പി ഐ എം എൽ പ്രവർത്തകൻ തന്നെയായ  ഹരിഹരനെ വിവാഹം ചെയ്തതോടെയാണ് കൊയിലാണ്ടിയിലെ പൊയിൽക്കാവിലെ വീട്ടിൽ താമസിക്കുവാൻ തുടങ്ങിയത്. കൊയിലാണ്ടി ബാറിൽ പ്രാക്ടീസ് ചെയ്തിരുന്നു. ഇപ്പോൾ തലശ്ശേരി പാലയാട്ടുള്ള ലീഗൽ സ്റ്റഡീസിൽ ലക്ചറാണ്. അഡ്വ. ബിന്ദുവിന്റെ വസതിക്ക് പോലീസ് കാവൽ ഏർപ്പെടുത്തി. ഇന്നലെ രാവിലെ ബിന്ദുവിന്റെ ഭർത്താവ് ഹരിഹരനാണ് കൊയിലാണ്ടി സി.ഐ കെ. ഉണ്ണികൃഷ്ണനെ വിളിച്ച് തന്റെ ഭാര്യ ശബരിമല ദർശനം നടത്തിയെന്നും വീടിനു പോലീസ് സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ടത്. തുടർന്ന് കൊയിലാണ്ടി പോലീസിന്റെ ബറ്റാലിയൻ പൊയിൽകാവിലെ ബിന്ദുവിന്റെ വസതിയിൽ കാവൽ ഏർപ്പെടുത്തി. പത്തനംതിട്ട സ്വദേശിയായ ബിന്ദുവിന് ഒരു മകളുണ്ട്.  അതിനിടെ വിവരമറിഞ്ഞ് നിരവധി പേർ ബിന്ദുവിന്റെ വസതിയുടെ സമീപത്തേക്ക് എത്തിയെങ്കിലും പോലീസിനെ കണ്ടതോടെ തിരിച്ചുപോവുകയായിരുന്നു. ബിന്ദു ശബരിമല ദർശനം നടത്തിയെന്ന വാർത്ത പരന്നതോടെ സമീപവാസികളായ നിരവധി പേരാണ് കുഞ്ഞുങ്ങളുമായി എത്തിയത്. കൂടാതെ മുഴുവൻ ചാനൽ പടയും ബിന്ദുവിന്റെ വസതിയിൽ എത്തിയിരുന്നു.
ശബരിമലയിലെ സംഭവ വികാസങ്ങളിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി യിൽ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിക്കും പോലീസിനുമെതിരെ രൂക്ഷമായ ഭാഷയിലുള്ള മുദ്രാവാക്യം വിളികളുമായാണ് പ്രകടനം നടത്തിയത്. അഡ്വ.വി.സത്യൻ, ടി.കെ.പത്മനാഭൻ ,കെ.പി.മോഹനൻ, അഖിൽ പന്തലായനി, വി.എൻ.ഗോപിനാഥ്, വി.കെ.മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.

Latest News