റിയാദ് - കഴിഞ്ഞ കൊല്ലം രാജ്യത്ത് ഭീകരാക്രമണങ്ങളിൽ 75 ശതമാനം കുറവ് രേഖപ്പെടുത്തി. ഭീകരാക്രമണ പദ്ധതികൾ മുൻകൂട്ടി കണ്ടെത്തി പരാജയപ്പെടുത്തുന്നതിനും ആക്രമണങ്ങൾ നടത്തുന്നതിനു മുമ്പായി ഭീകരരുടെ താവളങ്ങൾ റെയ്ഡ് ചെയ്യുന്നതിനും സുരക്ഷാ വകുപ്പുകൾക്ക് സാധിച്ചതാണ് ഭീകരാക്രമണങ്ങൾ വലിയ തോതിൽ കുറയാൻ സഹായകമായത്. ഭീകര താവളങ്ങളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകൾ അടക്കം കഴിഞ്ഞ വർഷം ആകെ ഏഴു ഭീകരാക്രമണങ്ങൾ മാത്രമാണ് രാജ്യത്തുണ്ടായത്. 2017 ൽ രാജ്യത്ത് മുപ്പതു ഭീകരാക്രമണങ്ങളുണ്ടായിരുന്നു.
2016 മുതൽ സൗദിയിൽ ഭീകരാക്രമണങ്ങൾ കുറയാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലം ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിച്ച് 850 പേരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. 1979 മുതൽ സൗദിയിൽ ഭീകര സംഘടനകൾ 1096 ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇവയിൽ മൂവായിരത്തോളം സാധാരണക്കാർ കൊല്ലപ്പെട്ടു. നൂറുകണക്കിന് സുരക്ഷാ സൈനികർക്കും ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു.
കഴിഞ്ഞ വർഷം ജനുവരി 27 ന് റിയാദ് അൽസുവൈദി ഡിസ്ട്രിക്ടിൽ ഭീകരാക്രമണ പദ്ധതി സുരക്ഷാ വകുപ്പുകൾ പരാജയപ്പെടുത്തിയിരുന്നു. ഏതാനും ഭീകരർ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. മെയ് 22 ന് മക്കയിൽ സിത്‌റുല്ലഹ്‌യാനി ഡിസ്ട്രിക്ടിൽ ഭീകരർ താമസിച്ചിരുന്ന കെട്ടിടം ദേശീയ സുരക്ഷാ സേന റെയ്ഡ് ചെയ്ത് ഏതാനും ഭീകരരെ അറസ്റ്റ് ചെയ്തു. മെയ് 31 ന് തായിഫിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ ഭടൻ വീരമൃത്യുവരിച്ചു. ജൂലൈ എട്ടിന് അൽഖസീം പ്രവിശ്യയിൽ ജയിലിനു നേരെ ആക്രമണം നടത്തുന്നതിനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെടുകയും ഒരാൾ പരിക്കുകളോടെ പിടിയിലാവുകയും ചെയ്തു. ഭീകരർ നടത്തിയ ആക്രമണത്തിൽ സുരക്ഷാ ഭടൻ സുലൈമാൻ അബ്ദുൽ അസീസ് അൽഅബ്ദുല്ലത്തീഫും മറ്റൊരു ബംഗ്ലാദേശുകാരനും കൊല്ലപ്പെട്ടു.
ജൂലൈ പതിനാലിന് നജ്‌റാനിൽ പട്രോൾ പോലീസുകാർക്കു നേരെ ഭീകരൻ നടത്തിയ ആക്രമണത്തിൽ രണ്ടു പോലീസുകാർ വീരമൃത്യുവരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ ഭീകരനും കൊല്ലപ്പെട്ടു. ഓഗസ്റ്റ് 15 ന് അൽഖസീം പ്രവിശ്യയിലെ അൽബുകൈരിയയിൽ ഭീകരാക്രമണത്തിന് ശ്രമിക്കവെ സൗദി പൗരൻ ഫവാസ് അബ്ദുറഹ്മാൻ ഈദ് അൽഹർബി അറസ്റ്റിലായി. ബെൽറ്റ് ബോംബ് ഉപയോഗിച്ച് സ്‌ഫോടനം നടത്താൻ ശ്രമിച്ച ഭീകരർ സുരക്ഷാ സൈനികർക്കു നേരെ നിറയൊഴിക്കുകയായിരുന്നു. പ്രത്യാക്രമണത്തിലൂടെയാണ് ഭീകരനെ സുരക്ഷാ സൈനികർ കീഴടക്കിയത്. ഏറ്റുമുട്ടലിൽ ഭീകരന് പരിക്കേറ്റിരുന്നു.
സെപ്റ്റംബർ 27 ന് ഖത്തീഫിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. അൽകുവൈകിബ് ഡിസ്ട്രിക്ടിലെ കെട്ടിടത്തിൽ ഒളിച്ചുകഴിഞ്ഞ് ഭീകര പ്രവർത്തനങ്ങൾ നടത്തിയ സംഘത്തെ സുരക്ഷാ സൈനികർ വളയുകയായിരുന്നു. കീഴടങ്ങുന്നതിനുള്ള നിർദേശം അവഗണിച്ച് സുരക്ഷാ സൈനികർക്കു നേരെ നിറയൊഴിച്ച ഭീകരർ സുരക്ഷാ ഭടന്മാർ നടത്തിയ പ്രത്യാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.