Sorry, you need to enable JavaScript to visit this website.

2018-നടുക്കുന്ന  ചില ഓർമകളിലൂടെ..  

2018 ചരിത്രമായി മാറിക്കഴിഞ്ഞ ഈ വേളയിൽ തിരിഞ്ഞു നോക്കുമ്പോൾ എല്ലാവരുടേയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് പ്രളയവും ശബരിമലയുമായിരിക്കും. കാരണം ഇവ രണ്ടും അത്രമേൽ ആഘാതമേൽപ്പിച്ചവയാണ്. 
എന്നാൽ അകാരണമായും അന്യായമായും കൊല്ലപ്പെട്ട സാധാരണക്കാരുടെ ചിത്രങ്ങളും നമ്മൾ ഓർക്കണം. ആദ്യം മനസ്സിൽ തെളിയുന്നത് മധുവിന്റെ മുഖമാണ്. പ്രബുദ്ധമെന്ന് സ്വയം അവകാശപ്പെടുന്ന നാം അപരിഷ്‌കൃതനായ അട്ടപ്പാടിയിലെ മധുവിനെ തല്ലിക്കൊന്നത് നമ്മുടെ സാംസ്‌കാരികമായ പതനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.  
അതു പോലെ തന്നെ കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയായ മണിക് റോയിയെ കോഴിക്കള്ളൻ എന്ന മുദ്ര കുത്തിയാണ് ജനം അടിച്ചു കൊന്നത്. വീട്ടിൽ ഉറങ്ങുകയായിരുന്ന ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ പിടിച്ചിറക്കിക്കൊണ്ടു പോയി മൂന്നാം മുറ പ്രയോഗിച്ച് പരലോകത്തേക്കയച്ച ജനമൈത്രി പോലീസാണ് നമുക്കുള്ളത്  നെയ്യാറ്റിൻ കരയിൽ സനൽ എന്ന ചെറുപ്പക്കാരനെ ഓടുന്ന വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതും ഒരു ഉന്നത പോലീസ് ഓഫീസർ തന്നെ. 
ജാതിയുടെ പേരിൽ രണ്ട് ദുരഭിമാനക്കൊലകളാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ അരങ്ങേറിയത്. കോട്ടയത്തെ കെവിനും മലപ്പുറത്തെ ആതിരയും പ്രണയത്തിന്റെ അനശ്വര രക്തസാക്ഷികളായി ചുമരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ അഭിമന്യു എന്ന ആദിവാസി വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായത് കേരളത്തിന്റെ തന്നെ നൊമ്പരമായി മാറുകയാണുണ്ടായത് ഭർത്താവിന് മരണക്കുറിപ്പെഴുതി നിപ രോഗികളെ പരിചരിച്ച് മരണമേറ്റുവാങ്ങിയ മാലാഖ. ലിനിയും കാറപകടത്തിൽ കൊല്ലപ്പെട്ട വയലിൻ മാന്ത്രികൻ ബാല ഭാസ്‌കറും കണ്ണീരോർമകളാണ്. ഇത് അപൂർണമാണ്. ഇനിയും ഇതുപോലെ അറിയാത്ത മരണങ്ങൾ ഉണ്ടായിരിക്കാം. 
2017 ൽ പോലീസിന്റെ പീഡനം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത വിനായകനും വേണ്ട ചികിത്സ കിട്ടാതെ മരിച്ച അന്യസംസ്ഥാന തൊഴിലാളി മുരുകനും ഇന്ന് അടഞ്ഞ അധ്യായമാണ്. അവർക്ക് നീതി കിട്ടിയതുമില്ല. 
നീതി നിഷേധിച്ചവരാകട്ടെ നിയമക്കുരുക്കിൽപ്പെടാതെ ജീവിക്കുകയും ചെയ്യുന്നു. 2018 ൽ മരണമടഞ്ഞ ഇവരും ഇതുപോലെ നീതി ലഭിക്കാതെ വിസ്മരിക്കപ്പെടുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത്? ഇനിയും ഇതാവർത്തിക്കപ്പെടാതിരിക്കാൻ ഓരോരുത്തരും മനുഷ്യരായി ജീവിക്കുക. ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോൾ ടി വി സ്‌ക്രീനിൽ സൈമൺ ബ്രിട്ടൊയുടെ ചിത്രം കാണിക്കുന്നു ഈ വർഷത്തിന്റെ അവസാന ദിവസം വിടവാങ്ങിയ അസാധാരണക്കാരനായ പോരാളി.

Latest News