Sorry, you need to enable JavaScript to visit this website.

വാണിജ്യ വഞ്ചന: ഫുഡ്സ്റ്റഫ് ഫാക്ടറിക്ക് പിഴ

റിയാദ് - വാണിജ്യ വഞ്ചനാ കേസിൽ ഫാക്ടറിക്കും ഉടമക്കും റിയാദ് ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. റിയാദിൽ പ്രവർത്തിക്കുന്ന സിദ്ർ അൽശിഫാ ഫുഡ്സ്റ്റഫ് ഫാക്ടറിക്കും ഉടമയായ സൗദി വനിത ഖലൂദ് മുഹമ്മദ് ഹമൂദ് അൽഖഹ്താനിക്കുമാണ് ശിക്ഷ. 
ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഗ്ലൂക്കോസ് നിർമിക്കുകയും ഇത് പ്രകൃതിദത്തമായ തേൻ ആണെന്ന വ്യാജേന ഉപയോക്താക്കളെ കബളിപ്പിക്കുകയും ചെയ്ത കേസിലാണ് ഫാക്ടറിയെയും ഉടമയെയും കോടതി ശിക്ഷിച്ചത്. ഫാക്ടറിയുടെയും ഉടമയുടെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ സ്വന്തം ചെലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും വിധിയുണ്ട്. 
റിയാദിൽ പ്രവർത്തിക്കുന്ന ഫുഡ്സ്റ്റഫ് ഫാക്ടറിയിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത ഗ്ലൂക്കോസ് നിർമിച്ച് പ്രകൃതിദത്തമായ തേൻ ആണെന്ന വ്യാജേന വിപണിയിൽ ഇറക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഫാക്ടറിയിൽ നിന്ന് നിയമ വിരുദ്ധ ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ച വാണിജ്യ, നിക്ഷേപ മന്ത്രാലയം നിയമ നടപടികൾക്ക് സ്ഥാപനത്തിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. 
വാണിജ്യ വഞ്ചനകളെയും മറ്റു നിയമ ലംഘനങ്ങളെയും കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. 
സൗദിയിൽ വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തുകയും ചെയ്യും. വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് കുറ്റക്കാരായ സൗദികൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യും. 

 

Latest News