മലപ്പുറം- മുത്തലാഖുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഭരണഘടനയിലെ കണ്ണികൾ എടുത്തു മാറ്റുന്നത് വേദനാജനകമാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ. മേൽമുറി മഅ്ദിൻ കാമ്പസിൽ നടക്കുന്ന വൈസനിയത്തോടനുബന്ധിച്ച ദേശീയ ഇസ്‌ലാമിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അല്ലാഹുവിന്റെ മതമാണ് ഇസ്ലാം. അത് ആരെയും അടിച്ചേൽപ്പിക്കുന്നില്ല. ഇസ്ലാം, അതിന്റെ നിയമങ്ങൾ പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ആരെയും അതിന്റെ പേരിൽ അക്രമിക്കുന്നില്ല. ഇതാണ് നമ്മുടെ നയമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയഗാനം മദ്രസകളിൽ ആലപിക്കാത്തതിനാൽ മദ്രസാ അധ്യാപകരെ വ്യാപകമായി യു.പിയിൽ ജയിലിലിട്ടിരിക്കുകയാണ്. അത് വളരെ ഗൗരവമായി നാം ചിന്തിക്കണം. ദേശീയ ഗാനത്തെ ദേശീയ ഗാനമായി അംഗീകരിക്കുക എന്നല്ലാതെ, എല്ലാ മദ്രസകളിലും എല്ലാ ദിവസവും ആലപിക്കണമെന്ന് പറയുന്നത് കഴിഞ്ഞ കാലത്തെ കോടതി വിധിക്കെതിരാണ്. വളരെ ആത്മസംയമനത്തോടു കൂടി കാര്യങ്ങളെ സമീപിക്കണമെന്നും കാന്തപുരം കൂട്ടിച്ചേർത്തു. സമ്മേളനം ഹസ്റത്ത് സയ്യിദ് മുഹമ്മദ് തൻവീർ ഹാശിമി ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ.കെ.അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ശംസുൽ ഹഖ് ഖാദിരി ബാംഗ്ലൂർ, ഡോ.മുഹമ്മദ് അൻവർ ബാഗ്ദാദി യു.പി, മുഫ്തി മുഹമ്മദ് ആരിഫ് ഖാദിരി മധ്യപ്രദേശ്, സയ്യിദ് ശാഫി ഹൈദർ ബറകാത്തി മർഹരാ ശരീഫ്, ഹസ്റത്ത് ഹിമാൽ അക്താർ സാമാർ നഖ്ശബന്തി ദൽഹി, മുഫ്തി നിസാമുദ്ധീൻ മിസ്ബാഹി മുബാറക്പുർ, ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം, ഷൗക്കത്ത് നഈമി, എസ്.എം.റഷീദ് ഹാജി മംഗലാപുരം, ഹാജി ബി.എം. മുംതാസ് അലി മംഗലാപുരം എന്നിവർ പ്രസംഗിച്ചു.