Sorry, you need to enable JavaScript to visit this website.

ദൽഹിയിൽ അന്താരാഷ്ട്ര വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്നൊഴിവായത് തലനാരിഴക്ക്

ന്യൂദൽഹി- ദൽഹിയിൽ മൂന്ന് അന്താരാഷ്ട്ര വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്നൊഴിവായത് നേരിയ വ്യത്യാസത്തിൽ. നൂറുകണക്കിന് യാത്രക്കാരുമായി പോവുകയായിരുന്ന മൂന്ന് അന്താരാഷ്ട്ര വിമാനങ്ങൾ ഒരേ ഉയരത്തിൽ പറന്നുവെന്നും നേരിയ വ്യത്യാസത്തിൽ ആകശത്ത് വെച്ചുളള കൂട്ടിയിടിയിൽ നിന്ന് രക്ഷപ്പെട്ടുവെന്നും പുതിയ വെളിപ്പെടുത്തൽ. വിമാനാപകട ബ്യൂറോയിലെ ഉദ്യോഗസ്ഥരാണ് ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയത്. 
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. അമേരിക്കൻ വിമാനക്കമ്പനിയായ നാഷണൽ എയർലൈൻസിന്റെ വിമാനവും ഡച്ച് എയർലൈൻസിന്റെയും തായ്‌വാനിലെ ഇവ എയറിന്റെയും വിമാനങ്ങളുമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. സുരക്ഷിതമായ അകലം പാലിക്കാതെയാണ് മൂന്ന് വിമാനങ്ങളും ദൽഹിക്ക് മുകളിലൂടെ പറന്നതെന്ന് ഉദ്യാഗസ്ഥർ പറയുന്നു. നിർദേശിക്കപ്പെട്ട അകലം എല്ലാ വിമാനങ്ങളും പാലിക്കേണ്ടതാണ്. എന്നാൽ മൂന്ന് വിമാനങ്ങളും നിയമം ലംഘനം നടത്തി എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 
സംഭവം നടക്കുമ്പോൾ അഫ്ഗാനിസ്ഥാനിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പോവുകയായിരുന്ന നാഷണൽ എയർലൈൻസ് വിമാനം 31,000 അടി ഉയരത്തിലായിരുന്നു. ആംസ്‌ററർഡാമിൽ നിന്ന് ബാങ്കോക്കിലേക്ക് പോയ ഇവ എയറിന്റെ വിമാനം 32,000 അടി ഉയരത്തിലും. ഡച്ച് വിമാനം 33,000 അടി ഉയരത്തിലും. നിയമപ്രകാരം, ഇത് സുരക്ഷിതമായ അകലമല്ല. 
ഇത്തരം നിയമലംഘനങ്ങളുടെ പേരിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന് വിദേശ പൈലറ്റുകളെ വിളിച്ചു വരുത്താനും നടപടി ശുപാർശ ചെയ്യാനും അധികാരമുണ്ട്. ഇന്ത്യക്ക് പുറത്ത് രജിസ്റ്റർ ചെയ്യപ്പെട്ട വിമാനങ്ങളിലെ പൈലറ്റുമാർക്കെതിരെയും ഇന്ത്യൻ പൗരൻമാരല്ലാത്ത പൈലറ്റുമാർക്കെതിരെയും നടപിടി കൈകൊളളാൻ അധികാരമുണ്ടെന്ന് സിവിൽ ഏവിയേഷൻ നിയമങ്ങൾ പറയുന്നു.
 

Latest News