തണുപ്പിന്റെ തംബുരു മീട്ടുന്ന പർവതങ്ങൾക്ക് താഴെ സ്വഛമായ ഹരീഖ് ഗ്രാമം. മഞ്ഞുവീഴ്ചയുടെ മായാത്ത ചിഹ്നങ്ങളായി മലനിരകളിൽ നിന്ന് തുഷാര മണികൾ കിനിഞ്ഞിറങ്ങുന്നുണ്ട് എന്നു തോന്നിപ്പിക്കുന്ന കൊളാഷ് പോലെയൊരു മായക്കാഴ്ച.
ഇവിടെ ഇനി ഒരാഴ്ച നീണ്ടുനിൽക്കുന്ന നാരങ്ങോൽസവം. നൂറിലേറെ വരുന്ന തോട്ടങ്ങളിൽ നിന്ന് പറിച്ചെടുത്ത് നേരെ ഉൽസവ നഗരിയിലെത്തിച്ച ഓറഞ്ച് കുടുംബത്തിലെ നിരവധി ഇനങ്ങളുടെ വൈവിധ്യമേകും ദൃശ്യം. അതിമനോഹരമായ ഈ കാഴ്ചവിരുന്നിന് മിനിഞ്ഞാന്ന് (ബുധനാഴ്ച) തുടക്കമായി.
ഹരീഖ് എന്നാൽ തീക്കനൽ. ഒരു കാലത്ത് മൊത്തം വനപ്രദേശമായിരുന്ന ഈ സ്ഥലത്ത് വീട് വെക്കാൻ കാട്ടിലെ മരങ്ങൾ ഒന്നൊന്നായി തീക്കൊടുത്ത് സ്ഥലം കണ്ടെത്തുകയായിരുന്നുവത്രേ. മരങ്ങൾ അഗ്നിക്കിരയാക്കി മരുനിലം വെടിപ്പാക്കി വീട് വെച്ച പഴയ തലമുറയെ ഓർക്കാൻ ഈ പേര് ഇന്നും നിലനിൽക്കുന്നു. മധ്യപ്രവിശ്യയിലെ അൽഖർജിൽ നിന്ന് 142 കിലോമീറ്ററകലെ ദിലം, സഹാന, ഹോത്ത ബനിതമീം എന്നീ ഗ്രാമങ്ങൾക്കപ്പുറം ഹരീഖ്.
വിശാലമായ മരുഭൂമിയില്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലുമൊരു ഗ്രാമം എന്നു തോന്നിപ്പോകും വിധം ഗ്രാമീണ കാഴ്ച. സസ്യങ്ങളുടേയും ഫലവർഗങ്ങളുടേയും മത്ത്പിടിപ്പിക്കുന്ന മണം സദാ നിറഞ്ഞു നിൽക്കുന്നു.
മഹ്‌റജാൻ അൽഹംദിയ്യാത് (സിട്രസ് ഫെസ്റ്റിവൽ) എന്നാണ് ഫെസ്റ്റിവലിന്റെ ഔദ്യോഗിക പേര്. ഈ വർഷം നടക്കുന്നത് മൂന്നാമത്തെ അൽഹരീഖ് ഫെസ്റ്റിവലാണ്.
റിയാദിന് തെക്ക് 308 കിലോമീറ്റർ ദൂരെയാണ് ഹരീഖ്. റിയാദ് പ്രവിശ്യയിൽ പെട്ട സബ് ഗവർണറേറ്റാണിത്. ഇത്തവണത്തെ ഫെസ്റ്റിവലിന് 96 പവിലിയനുകളാണുള്ളത്. ഓറഞ്ചു മാത്രമല്ല, ചെറുനാരങ്ങയും മാതളവും ഉറുമാനുമടക്കം വ്യത്യസ്തയിനം തേനും ഈത്തപ്പഴവും പ്രദേശത്തെ മറ്റു കാർഷിക വിളകളും ഫെസ്റ്റിവൽ പവിലിയനുകളിൽ പ്രദർശിപ്പിക്കുന്നു.
കാർഷിക വികസന പ്രയാണത്തിലെ പുതിയ കൈയൊപ്പാണ് അൽഹരീഖിലെ ഹംദിയാത് ഫെസ്റ്റിവലെന്ന് റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ പറഞ്ഞു. കാർഷിക വിളകളുടെ മികച്ച വിപണനം ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഉത്തരവാദിത്തമാണ്. മികച്ച രീതിയിൽ കാർഷിക വിളകൾ വിപണനം നടത്തുന്നതിന് കർഷകർക്ക് ആവശ്യമായ ക്രമീകരണങ്ങളും സൗകര്യങ്ങളും ചേംബർ ഓഫ് കൊമേഴ്‌സ് ഒരുക്കണമെന്നും ഗവർണർ പറഞ്ഞു.
അൽഹരീഖിൽ 1,80,000 ഈത്തപ്പനകളും ഒരു ലക്ഷത്തിലേറെ ഓറഞ്ച്, ചെറുനാരങ്ങ മരങ്ങളുമുണ്ട്. വർഷത്തിൽ 2500 ടണ്ണിലേറെ ഓറഞ്ചും മറ്റു പുളിരസമുള്ള പഴങ്ങളും അൽഹരീഖിലെ കൃഷിയിടങ്ങളിൽ ഉൽപാദിപ്പിക്കുന്നുണ്ട്. ഫലഭൂയിഷ്ടമായ മണ്ണും ശുദ്ധ ജലവും അൽഹരീഖിന്റെ പ്രത്യേകതകളാണ്. മലയിൽ നിന്ന് കിനിഞ്ഞിറങ്ങുന്ന ശുദ്ധമായ വെള്ളത്തിന് നേരിയ മധുരവുമുണ്ട്. സസ്യലതാദികൾക്ക് വളരാൻ പാകത്തിലുള്ള വെള്ളവും ജൈവ വളവുമാണ് ഹരീഖിന്റെ ഭൂമിശാസ്ത്രപരമായ വ്യതിരിക്തത. തോട്ടങ്ങളിലൊക്കെ വെള്ളം നിലനിൽക്കുന്നത് നമ്മുടെ നാട്ടിലെ തടങ്ങൾ കെട്ടി വേർതിരിച്ച പോലെയാണ്. എല്ലാം ജൈവ കൃഷിത്തോട്ടങ്ങളാണ്.
ആയിരക്കണക്കിന് സന്ദർശകർ അൽഹരീഖിലെ ഹംദിയ്യാത് ഫെസ്റ്റിവൽ നഗരിയിൽ എത്തുന്നുണ്ട്. മധ്യവർഷാവധിക്കാലത്താണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇത് കുടുംബ സമേതം ഫെസ്റ്റിവൽ നഗരി സന്ദർശിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് ഏറെ സൗകര്യവുമാണ്.
അൽഹരീഖിൽ ആകെ 1,10,000 ഏക്കർ സ്ഥലത്താണ് കൃഷിയുള്ളത്. ഇവിടുത്തെ 980 കൃഷിയിടങ്ങലിൽ ഇരുപതിലേറെ ഇനം പഴങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്.
ഓറഞ്ചും യൂസുഫിയും ചെറുനാരങ്ങയും അടക്കം അൽഹരീഖിലെ കാർഷികോൽപന്നങ്ങളെപരിചയപ്പെടുത്തുകയാണ് ഫെസ്റ്റിവൽ ലക്ഷ്യമെന്ന് ഉൽസവ നടത്തിപ്പിന്റെ മുഖ്യചുമതലക്കാരനായ നാസർ മുഹമ്മദ് അദ്‌നാൻ മലയാളം ന്യൂസിനോട് പറഞ്ഞു.
സൗദി നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന നാസർ പല തവണ കേരളം സന്ദർശിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്ന തലശ്ശേരി സ്വദേശി അസീസ് പറഞ്ഞു. ഡോ. ഫഹദ് മുസല്ലിം അബ്ദുല്ലയാണ് ഉൽസവത്തിന്റെ ചുമതലയുള്ള മറ്റൊരാൾ. അദ്ദേഹവും ഹരീഖിൽ വിളയുന്ന ഓറഞ്ചുകളുടെ വൈശിഷ്ട്യത്തെക്കുറിച്ച് പറഞ്ഞു. റിയാദിലെ പ്രധാനപ്പെട്ട സൂപ്പർ മാർക്കറ്റുകളിലേക്ക് ഇവിടെ നിന്നുള്ള ഫ്രഷ് ഓറഞ്ചുകളും ചെറുനാരങ്ങകളുമാണ് കയറ്റുമതി ചെയ്യുന്നത്.
അയൽപ്രദേശങ്ങളായ അൽഖർജ്, വാദി ദവാസിർ, ലൈലാ അഫ്‌ലജ് എന്നിവിടങ്ങളിൽ നിന്ന് കുടുംബ സമേതമാണ് ജനങ്ങൾ ഇന്നലെ മുതൽ ഓറഞ്ച് ഫെസ്റ്റിവൽ നഗരിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നതെന്ന് കഴിഞ്ഞ 30 വർഷമായി ഹരീഖ് മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്തു വരുന്ന വയനാട് മേപ്പാടി സ്വദേശി സുലൈമാൻ പറഞ്ഞു.