റിയാദ് - ഇന്ധന ചില്ലറ വിൽപന മേഖലയിൽ പുതിയ കമ്പനി സ്ഥാപിച്ചതായി സൗദി അറാംകൊ അറിയിച്ചു. ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സൗദി അറാംകോയുടെ പൂർണ ഉടമസ്ഥതയിലാണ് പുതിയ കമ്പനി സ്ഥാപിച്ചിരിക്കുന്നത്.
സൗദി അറാംകോയുടെ ചില്ലറ വിൽപന ജോലികളുടെ ചുമതല പുതിയ കമ്പനി വഹിക്കും. ഇന്ധന വിൽപന, പെട്രോൾ ബങ്കുകളുമായി ബന്ധപ്പെട്ട മറ്റു വ്യാപാര പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ പുതിയ കമ്പനി നവീന സേവനങ്ങൾ നൽകും.
ചില്ലറ വ്യാപാര മേഖലയിലെ മാറ്റങ്ങളുമായി ഒത്തുപോകാൻ സാധിക്കുന്നതിന് വഴക്കത്തോടെയുള്ള പ്രവർത്തനം പുതിയ കമ്പനിയുടെ പ്രത്യേകതയാകും. പുതിയ കമ്പനി സൗദിയിൽ പെട്രോൾ ബങ്ക് ശൃംഖല വ്യാപിപ്പിക്കുമെന്ന് സൗദി അറാംകോ സീനിയർ വൈസ് പ്രസിഡന്റ് എൻജിനീയർ അബ്ദുൽ അസീസ് അൽഖദീമി പറഞ്ഞു. ഉപയോക്താക്കൾക്ക് സേവനം നൽകുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മുൻഗണന നൽകുന്നതിൽ ഊന്നിയ സംസ്‌കാരം കെട്ടിപ്പടുക്കുന്നതിന് പുതിയ കമ്പനി ശ്രമിക്കും.
സൗദി അറാംകൊ ട്രേഡ്മാർക്ക് ഉറപ്പു നൽകുന്ന ഉയർന്ന ഗുണമേന്മയും വിശ്വാസ്യതയും സുരക്ഷയുമുള്ള മികച്ച സേവനങ്ങൾ ഉപയോക്താക്കൾക്ക് പുതിയ കമ്പനിയിൽ നിന്ന് ലഭിക്കും. സൗദി അറാംകോക്കു കീഴിലെ പെട്രോൾ ബങ്കുകൾ ഉപയോഗിക്കുന്നവർക്ക് മികച്ച അനുഭവം കമ്പനി ഉറപ്പുനൽകും. ഇന്ധന ചില്ലറ വ്യാപാര മേഖലയിൽ സേവന മാനദണ്ഡങ്ങൾ ഉയർത്തുന്നതിനും ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനും പുതിയ കമ്പനി സഹായകമാകുമെന്നും എൻജിനീയർ അബ്ദുൽ അസീസ് അൽഖദീമി പറഞ്ഞു.