Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പിണറായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ  ഇടതിന്റെ മുഖ്യ പ്രചാരകനാകും

കൊച്ചി - ബി.ജെ.പിയുടെ മുഖ്യശത്രുവായി മാറിയിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതു പാർട്ടികളുടെ പ്രചാരണത്തിന്റെ കുന്തമുനയാകും. ഇടതുപക്ഷത്തിന്റെ സ്റ്റാർ കാമ്പയിനറായി മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സവിശേഷതകളിലൊന്നാകും.  ഇടതുപാർട്ടികൾ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന 50 ഓളം പൊതുപരിപാടികളിൽ പിണറായി പങ്കെടുക്കുമെന്നാണ് അറിയുന്നത്. 
ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ പോർമുഖം തുറക്കാൻ ശക്തനായ മറ്റൊരു നേതാവിനെ ഇടതുപാർട്ടികൾക്ക് നിലവിൽ ഉയർത്തിക്കാട്ടാനില്ല. സി.പി.എമ്മിലെ പ്രകാശ് കാരാട്ട് പക്ഷമാണ് പിണറായി വിജയനെ ദേശീയതലത്തിൽ ഉയർത്തിക്കാട്ടുന്നത്. ശബരിമല സ്ത്രീപ്രവേശന വിവാദത്തിൽ ബി. ജെ. പി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ നേർക്കുനേർ വെല്ലുവിളി നടത്തിയ പിണറായി ദേശീയതലത്തിൽ തന്നെ രാഷ്ട്രീയ നേതൃത്വങ്ങളെ അമ്പരപ്പിച്ചിരുന്നു. കോൺഗ്രസിന് പോലും സാധിക്കാത്ത രീതിയിൽ ബി. ജെ. പി നേതൃത്വത്തെ നേർക്കുനേർ വെല്ലുവിളിക്കാൻ പിണറായിക്ക് കഴിഞ്ഞു. സ്വന്തം നിലപാടുകളിലൂടെയും സർക്കാരിന്റെയും പാർട്ടിയുടെയും നയങ്ങളിലും അടിയുറച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്ന കരുത്തനായ നേതാവിനെയാണ് പിണറായി വിജയനിലൂടെ ദേശീയ രാഷ്ട്രീയം കാണുന്നത്. 
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസി പ്രധാനമന്ത്രി മോഡി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം ശേഖരിച്ചപ്പോൾ കേരളത്തിന് പുറമെ ഇടതുപാർട്ടികൾക്ക് വേരോട്ടമുള്ള തെക്കേ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും പിണറായി വിജയന്റെ തനത് ശൈലിക്ക് വലിയ മതിപ്പാണ് പ്രകടമായത്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി സ്വകാര്യ ഏജൻസി നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഇടതുപക്ഷത്തുനിന്ന് പിണറായി വിജയന്റെ പൊതുസ്വീകാര്യത പരിശോധിച്ചത്. 
ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പൊതുവേദികളിൽ പിണറായി വിജയന്റെ സാന്നിധ്യം ഉണ്ടാകണമെന്നാണ് ഡി എം കെ നേതാവ് സ്റ്റാലിൻ അടക്കമുള്ള പ്രമുഖർ ഇതിനകം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽ കോൺഗ്രസുമായി യോജിച്ചുള്ള പോരാട്ടം അടഞ്ഞ അധ്യായമാണെങ്കിലും ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികൾ യോജിച്ച് നിന്ന് കേന്ദ്രത്തിൽ ബി. ജെ. പിയുടെ തുടർഭരണം അവസാനിപ്പിക്കാൻ രംഗത്തുവരണമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും പൊതുനിലപാട്. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന  ഉറച്ചനിലപാടുമായി ചില സന്ദർഭങ്ങളിൽ ഒറ്റയാനായി പിണറായി വിജയൻ കൈക്കൊണ്ട കർക്കശ നിലപാട്  സി. പി. എമ്മിൽ പോലും വിരുദ്ധ അഭിപ്രായത്തിന് വഴിവെച്ചിരുന്നു. എന്നാൽ നിയമത്തിന്റെ പിൻബലത്തിൽ മുന്നോട്ടുപോകുമെന്ന പിണറായി ശൈലി പിന്നീട് സമരമുഖത്ത് സജീവമായി നിലകൊണ്ട ബി. ജെ. പി, സംഘപരിവാർ നേതൃത്വങ്ങളെ ആശങ്കപ്പെടുന്ന കാഴ്ചകളാണ് പ്രകടമായത്. 
വിശ്വാസി സംരക്ഷണം എന്ന പേരിൽ ശബരിമല ക്ഷേത്രപരിസരത്ത് പോലീസും സമരപ്രവർത്തകരും തമ്മിൽ വാക്കുതർക്കങ്ങളും അടിപിടിയും പതിവായതോടെ സമാധാനകാംക്ഷികളായ വിശ്വാസി സമൂഹം ബി. ജെ. പിയുടെ സമരത്തിന് നൽകിവന്ന പിന്തുണ അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ ബി. ജെ. പിയുടെ സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ ചെന്നെത്തി. 
പ്രക്ഷോഭ പരിപാടികൾ കൈകാര്യം ചെയ്ത രീതി സംബന്ധിച്ച് ബി. ജെ. പി സംസ്ഥാന നേതാക്കൾക്കിടയിൽ ചേരിപ്പോര് രൂക്ഷമാക്കാനും പിണറായി വിജയന്റെ അടിയുറച്ച നിലപാടുകൾ കാരണമായെന്നാണ് പൊതുവിലയിരുത്തൽ. 

 

Latest News