ഇന്തൊനേഷ്യന്‍ സുനാമി: മരിച്ചത് 373 പേര്‍; ദുരന്തമുണ്ടാക്കിയ കടലിലെ അഗ്നികുണ്ഡങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം

ജക്കാര്‍ത്ത- അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് ശനിയാഴ്ച ഇന്തൊനേഷ്യയിലുണ്ടാന്‍ വന്‍ സുനാമിയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 373 ആണെന്ന് ദേശീയ ദുരന്തനിവാരണ ഏജന്‍സി തിങ്കളാഴ്ച അറിയിച്ചു. 1400ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 128 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദക്ഷിണ സുമാത്രയിലും പടിഞ്ഞാറന്‍ ജാവയിലുമാണ് അതിശക്തമായ സുനാമി ആഞ്ഞടിച്ച് വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്. ഈ രണ്ട് ദ്വീപുകള്‍ക്കിടയിലെ അനക് കരകതാവു ദ്വീപില്‍ സജീവമായ അഗ്നിപര്‍വ്വതം സമുദ്രത്തിനടയില്‍ പൊട്ടിത്തെറിച്ചതാണ് വന്‍ സുമാനിക്ക് കാരണമായത്. ഈ അഗ്നിപര്‍വ്വതം ജൂണ്‍ മുതല്‍ സജീവമായിരുന്നു. ചാരവും ലാവയും ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. 

ഇന്തൊനേഷ്യന്‍ തീരങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന പസഫിക് സമുദ്രത്തിലെ 'അഗ്നി വളയം' എന്നറിയപ്പെടുന്ന മേഖലയില്‍ 127 സജീവ അഗ്നിപര്‍വ്വതങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഈ മേഖലയില്‍ ഭൂകമ്പവും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളും പതിവാണ്. പൊട്ടിത്തെറിച്ച അഗ്നിപര്‍വ്വതമുള്ള അനക് കരകതാവു ദ്വീപ് സ്ഥിതി ചെയ്യുന്നത് ജാവ, സുമാത്ര ദ്വീപുകള്‍ക്കിടയിലെ സുന്ദ കടലിടുക്കിലാണ്. അനക് കരകതാവുവിലെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തെ 64 ഹെക്ടറോളം ഭാഗം തകര്‍ന്നതാണ് ദുരന്ത ഹേതു. ഇത് സമുദ്രത്തിനയില്‍ വലിയ ഉരുള്‍പ്പൊട്ടലുണ്ടാക്കുകയും സുമാനിയായി മാറുകയുമായിരുന്നുവെന്ന് കാലാവസ്ഥാ ഏജന്‍സ് മേധാവി ദ്വികോറിത കര്‍ണാവതി പറഞ്ഞു. അഗ്നുപര്‍വതത്തിന്റെ തെക്കന്‍ പാര്‍ശ്വത്തെ വലിയൊരു ഭാഗം സമുദ്രത്തിലേക്ക് തെന്നിനീങ്ങിയതായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സെന്റിനല്‍-1 സാറ്റലൈറ്റ് പിടിച്ച ചിത്രത്തില്‍ വ്യക്തമായി.

ആറു മാസത്തിനിടെ ഇന്തൊനേഷ്യയിലുണ്ടാകുന്ന രണ്ടാമത്തെ സുനാമിയാണ് ശനിയാഴ്ച ഉണ്ടായത്. ഇനിയും സുനാമി സാധ്യത നിലനില്‍ക്കുന്നതായി ഞായറാഴ്ച വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ജനസാന്ദ്രത ഏറിയ തീരപ്രദേശത്താണ് കൂറ്റന്‍ സുമാനിത്തിരമാലകള്‍ അപ്രതീക്ഷിത വേഗത്തില്‍ ആഞ്ഞടിച്ചത്. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഇവിടെ ചെറിയ സുമാനി അടിച്ചാലും തീരദേശത്ത് വന്‍ദുരന്തമുണ്ടാക്കും. അധികൃതര്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍ പോലും സമയം ലഭിച്ചിരുന്നില്ല. എല്ലാം വളരെ പെട്ടെന്നായിരുന്നു. രാത്രിയിലാണ് ദുരന്തമുണ്ടായതെന്നതും ജനങ്ങളെ ഞെട്ടിച്ചു.
 

Latest News