മലപ്പുറം- പള്ളി ദർസിലെ പഠനത്തോടൊപ്പം എം.ബി.ബി.എസ് പൂർത്തീകരിച്ച് അബ്ദുസലാം നിസാമി. ജിദ്ദയിൽ പ്രവാസജീവിതം നയിച്ചിരുന്ന മൂന്നിയൂർ വെളിമുക്ക് കൂഫയിലെ കോയമോൻ മുസ്‌ലിയാരുടെയും പരേതയായ സൈനബയുടെ യും മകനാണ് അബ്ദുസലാം നിസാമി.
പ്ലസ്ടു കഴിഞ്ഞ് പെരുവള്ളൂർ നജാത്ത് ദഅ്‌വ കോളജിൽനിന്ന് ഏഴുവർഷത്തെ മുഖ്തസ്വർ പഠനവും ബി.എസ്.സി ലൈഫ് സയൻസ് കോഴ്‌സും പൂർത്തിയാക്കിയ ശേഷമായിരുന്നു എം.ബി.ബി.എസ് പഠനം തുടങ്ങിയത്. നാട്ടിലെയും സമീപ പ്രദേശങ്ങളിലെയും രോഗികളായ ജനങ്ങളുടെ പ്രയാസങ്ങൾ ശ്രദ്ധയിൽ പെട്ടതാണ് സലാമിന്റെ ജീവിതം മാറ്റി മറിച്ചത്. ഡോക്ടറായി രോഗികളുടെ കണ്ണീരൊപ്പുക എന്ന മോഹത്തിന്റെ ബലത്തിൽ സലാം ആ വർഷം നടന്ന മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു. ദൽഹിയിലെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിക്കൽ സയൻസിൽനിന്നായിരുന്നു മെഡിക്കൽ പഠനം. മെഡിക്കൽ പി.ജി വിദ്യാർഥിയാണ് അബ്ദുസലാം ഇപ്പോൾ. ആത്മവിശ്വാസവും സ്ഥിരോത്സാഹവുമുണ്ടെങ്കിൽ എന്തും നേടിയെടുക്കാമെന്നാണ് അബ്ദുസലാം ലോകത്തോട് വിളിച്ചുപറയുന്നത്.