ജിദ്ദ - മനുഷ്യർക്കിടയിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ സ്വാഭാവികമാണെന്നും മതരംഗത്ത് പ്രവർത്തിക്കുന്നവർക്കിടയിലെ അഭിപ്രായ ഭിന്നതകൾ വിശുദ്ധ ഗ്രന്ഥത്തെ മുൻനിർത്തി സമവായത്തിന് പരിശ്രമിക്കണമെന്നും സി.പി ഉമർ സുല്ലമി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയിലെ പ്രവർത്തകർക്കായി സംഘടിപ്പിച്ച തർബിയ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക സംസ്‌കരണ പ്രവർത്തനങ്ങൾ അഥവാ നവോത്ഥാന പ്രവർത്തനം വിശ്വാസികളുടെ ബാധ്യതയായാണ് വേദഗ്രന്ഥം പരിചയപ്പെടുത്തുന്നത്.
സംസ്‌കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സത്യസന്ധമായ നാവും നല്ല സംസാരങ്ങളും വിശുദ്ധമായ മനസ്സും നേടിയെടുക്കാൻ പരിശ്രമിക്കണമെന്നും അചഞ്ചലമായ ആദർശ ബോധം ധൈര്യവും സ്ഥൈര്യവും പ്രദാനം ചെയ്യുമെന്നും അഹമ്മദ് കുട്ടി മദനി പറഞ്ഞു. ജീവിത മാർഗം തേടിയുള്ള പരക്കം പാച്ചിലിൽ ദൈവത്തിൽ ഭരമേൽപിച്ചുകൊണ്ട് ദൈവിക മാർഗത്തിൽ പ്രവർത്തിക്കുക, ഒരു വഴിയടയുമ്പോൾ മറ്റൊരു വഴി നമുക്കായി തുറക്കപ്പെടുമെന്നും തീർച്ചയായും ദൈവം നമ്മോടൊപ്പമുണ്ടാകുമെന്നും ആദ്ദേഹം വിശ്വാസി സമൂഹത്തെ ഓർമിപ്പിച്ചു. ഷക്കീൽ ബാബു സ്വാഗതവും നൗഷാദ് കരിങ്ങനാട് നന്ദിയും രേഖപ്പെടുത്തി.