Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലഹരി വസ്തുക്കളുടെ  പട്ടികയിൽ ഉമ്മത്തുംകായയും

ഉമ്മത്തുംകായ

നെടുമ്പാശ്ശേരി- ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉമ്മത്തും കായയും സ്ഥാനം പിടിക്കുന്നു. ലഹരി ഉപയോഗത്തിനായി ഉമ്മത്തുംകായ വ്യാപകമായി വിദേശത്തേക്ക് കടത്തുന്നതായാണ് വിവരം. മറ്റ് ലഹരി പദാർഥങ്ങൾ തുടർച്ചയായി പിടിക്കപ്പെട്ടതോടെയാണ് മയക്കുമരുന്ന് മാഫിയകൾ ഉമ്മത്തുംകായ കടത്താൻ തുടങ്ങിയത്. കായ രൂപത്തിലും, ഇത് പൊളിച്ചെടുത്ത് അതിനകത്തെ പൊടി ഉണക്കിയ രൂപത്തിലുമാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി വിദേശത്തേക്ക് കടത്തുന്നത്. ഇതിൽ നിന്നും ലഹരി ഉൽപാദിപ്പിക്കുന്നതിന് പുറമെ ഇത് ചേർത്താൽ മദ്യം, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളിൽ നിന്നും അമിത ലഹരി ലഭ്യമാകുകയും ചെയ്യും. സംസ്ഥാനത്തും ലഹരി മാഫിയകൾ ഇത് കൂടുതലായി ഉപയോഗിച്ചു വരുന്നതായാണ് വിവരം. ലഹരി ഉത്തേജകം എന്ന നിലയിൽ പല വിദേശ രാജ്യങ്ങളിലും ഇതിന് നല്ല ഡിമാന്റാണ്. വിദേശ രാജ്യങ്ങളിൽ ഉമ്മത്തും കായക്ക് ആവശ്യക്കാർ ഏറിയതോടെയാണ് കേരളത്തിൽ നിന്നും ഇത് കൂടുതലായി വിദേശത്തേക്ക് എത്തി തുടങ്ങിയത്. എന്നാൽ സംസ്ഥാനത്ത് തന്നെ ചിലയിടങ്ങളിൽ മാത്രമാണ് ഇതിന്റെ ലഭ്യതയുള്ളത്. അതുകൊണ്ട് തന്നെ ഇതിന്റെ വിപണനക്കാർ ഉമ്മത്തുംകായ തേടി വിവിധ സോഷ്യൽ മീഡിയ സൈറ്റുകൾ വഴിയും വ്യാപകമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈൽ നമ്പറുകൾ അടക്കമാണ് പ്രചാരണം. മാരകമായ രോഗത്തിന്റെ മരുന്ന് എന്ന പേരിലാണ് ഇവരുടെ പ്രചാരണം. ഇതിലൂടെ ഉമ്മത്തും കായ കൂട്ടമായി ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം.
ഇതിന്റെ യഥാർഥ വിവരം മനസ്സിലാക്കാതെ പലരും ഇത് ഷെയർ ചെയ്യപ്പെടുന്നുമുണ്ട്. 'ഉമ്മത്തും കായ' എന്ന പേരിലെ കൗതുകമാണ് പലരെയും ഇത് ഷെയർ ചെയ്യപ്പെടാൻ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉമ്മത്തും കായ ഉൾപ്പെട്ടിട്ടില്ല എന്ന വസ്തുത മറയാക്കിയാണ് ഇത്തരക്കാർ രംഗത്തിറങ്ങിയിട്ടുള്ളത്. എന്നാൽ അടുത്തിടെ നാട്ടിൽ നിന്നും ഉമ്മത്തും കായ കൊണ്ടുപോയ മൂന്നു പേർ ഷാർജയിൽ മയക്കുമരുന്ന് കടത്തിന്റെ പേരിൽ പിടിയിലായതോടെയാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. ഇതേ തുടർന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഉമ്മത്തും കായയുടെ ആവശ്യക്കാർ എന്ന നിലയിൽ വാട്ട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കുന്ന മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പല വിദേശ രാജ്യങ്ങളും ഇത് ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് മനസ്സിലാക്കാതെയാണ് പലരും ഇത് ഗൾഫ് നാടുകളിലേക്ക് കൊണ്ടുപോകുന്നത്. കൂട്ടുകാർക്ക് നൽകാനുള്ള മരുന്ന് എന്ന രീതിയിലും, ഭക്ഷ്യപദാർഥങ്ങളിൽ കലർത്തിയും നാട്ടിൽ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും കൊടുത്തു വിട്ട വസ്തുക്കളിൽ മയക്കുമരുന്ന് കണ്ടെത്തിയതിന്റെ പേരിൽ നിരവധി നിരപരാധികളാണ് ഇപ്പോൾ തന്നെ ഗൾഫ് നാടുകളിലെ ജയിലുകളിൽ കഴിയുന്നത്. ആയുർവേദ മരുന്ന് എന്ന നിലയിൽ ചെറിയ തോതിലാണ് ആദ്യം ഉമ്മത്തും കായയുടെ പൊടി കൊണ്ടുപോയിരുന്നത്. എന്നാൽ ഇപ്പോൾ ഇത് കൂടിയ അളവിൽ കൊണ്ടുപോകാൻ തുടങ്ങിയതോടെയാണ് പരിശോധനയിൽ പിടിക്കപ്പെടാൻ ഇടയായത്. ഉമ്മത്തും കായയുടെ വളരെ ചെറിയ അംശം ചില രോഗങ്ങൾക്കുള്ള ആയുർവേദ മരുന്നുകളിൽ ചേർക്കുന്നുണ്ട്. എന്നാൽ ഒരു പ്രത്യേക അളവിൽ കൂടുതൽ അകത്ത് ചെന്നാൽ മരണം വരെ സംഭവിക്കാവുന്ന ഉഗ്രവിഷമാണ് ഉമ്മത്തും കായ. ഇതിൽ അടങ്ങിയിരിക്കുന്ന സ്‌കോപാളമിൻ, ഹയോസൈൻ, ഹയോസയാമൈൻ, അട്രോപിൻ തുടങ്ങിയ രാസ പദാർഥങ്ങളാണ് ജീവഹാനിക്ക് ഇടയാക്കുന്നത്. ഉമ്മത്തും കായയുടെ രണ്ട് ഇനത്തിലുള്ള ചെടികളാണ് സാധാരണയായി കണ്ടുവരുന്നത്. ഒന്നിൽ വെളുത്ത പൂവും, മറ്റൊന്നിൽ കട്ടിയുള്ള വയലറ്റ് നിറത്തിലുള്ള പൂവുമാണ് ഉണ്ടാകുന്നത്.


 

Latest News