കോഴിക്കോട് - മലബാർ പാലസിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുന്നതിനായി കോഴിക്കോട്ടെത്തിയ മന്ത്രി കെ.ടി ജലീലിനു യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാട്ടി. ഒരു അവാർഡ് ദാന ചടങ്ങിൽ സംബന്ധിക്കാനെത്തിയ മന്ത്രി വാഹനത്തിൽ നിന്ന് പുറത്തിറങ്ങുമ്പോഴായിയിരുന്നു പ്രവർത്തകർ കരിങ്കൊടിയുയർത്തിയത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
റഷീദ്, ഷിജിത് ഖാൻ, ഷഫീഖ് അരക്കിണർ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പോലീസ് കസബ സ്റ്റേഷനിലെത്തിച്ചതറിഞ്ഞ് യൂത്ത് ലീഗ് ജില്ല-മണ്ഡലം ഭാരവാഹികൾ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. സി.കെ ജാഫർ സാദിഖ്, സജീർ കൊമ്മേരി, ഹംസക്കോയ, മനാഫ,് റഈസ് കിണാശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. ഇതേത്തുടർന്ന് അറസ്റ്റിലായവരെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചു.
ബന്ധുനിയമനം നടത്തുക വഴി സ്വജനപക്ഷപാതം കയ്യോടെ പിടികൂടിയിട്ടും ന്യായീകരണവുമായി നടക്കുന്ന കെ.ടി ജലീൽ മന്ത്രി സ്ഥാനം ഒഴിയാത്ത പക്ഷം ശക്തമായ പ്രക്ഷോഭവുമായി രംഗത്തുണ്ടാകുമെന്നും അധികാരവുമുപയോഗിച്ച് വിരട്ടാനുള്ള ശ്രമം പുഛിച്ചുതള്ളുന്നതായും യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് സാജിദ് നടുവണ്ണൂരും ജനറൽ സെക്രട്ടറി കെ.കെ നവാസും മുന്നറിയിപ്പ് നൽകി.
മന്ത്രിക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹമാണ്. ജനാധിപത്യ വ്യവസ്ഥിതിയെ പരിഹസിക്കുന്ന മന്ത്രിയുടെയും പിണറായി സർക്കാറിന്റെയും നടപടിക്കെതിരിൽ ജനാധിപത്യ വിശ്വാസികളും സാംസ്‌കാരിക നായകരും പ്രതികരിക്കണമെന്നും ഇത്തരം ചെയ്തികൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധത്തിന്റെ അനുരണനങ്ങളാണ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന യുവജന യാത്രക്ക് ലഭിച്ച സർവ്വ സ്വീകാര്യതയും ജനപിന്തുണയും തെളിയിക്കുന്നതെന്നും യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.