Sorry, you need to enable JavaScript to visit this website.

പാർട്ടി ഗ്രാമത്തിൽനിന്ന് ആട്ടിയോടിച്ച വനിതാ ഓട്ടോ ഡ്രൈവറുടെ കഥ വെള്ളിത്തിരയിലേക്ക്

ബ്രിട്ടീഷ് തിരക്കഥാകൃത്ത് ഫ്‌റേസർ സ്‌കോട്ട് കണ്ണൂരിൽ ചിത്രലേഖയുമൊത്ത്.

കണ്ണൂർ- സ്വന്തം നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നു പലായനം ചെയ്യേണ്ടി വരികയും നിരന്തരം വേട്ടയാടപ്പെടുകയും ചെയ്ത ദളിത് വനിതാ ഓട്ടോ ഡ്രൈവർ എരമംഗലത്ത് ചിത്രലേഖയുടെ ജീവിതം സിനിമയാകുന്നു. ബ്രിട്ടീഷ് തിരക്കഥാകൃത്തും കലാ പ്രവർത്തകനുമായ ഫ്‌റേസർ സ്‌കോട്ടാണ് ചിത്രലേഖയുടെ ജീവിതം സിനിമയാക്കുന്നത്. ഇതിന്റെ അവസാനവട്ട ചർച്ചകൾക്കായി ഇദ്ദേഹം കണ്ണൂരിലെത്തി.
ചിത്രലേഖയുടെ വർഷങ്ങൾ നീളുന്ന പോരാട്ടവും ചെറുത്തു നിൽപ്പുമാണ് സിനിമയുടെ പ്രമേയമെന്ന്  ഫ്രേസർ പറയുന്നു. സാക്ഷരതയിലും ആരോഗ്യ പരിപാലനത്തിലുമടക്കം ലോകത്തിനു തന്നെ മാതൃകയായ കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ആൺകോയ്മയുടെയും, ദളിത്, സ്ത്രീ വിരുദ്ധതയുടെയും നേർ പരിഛേദമാകും ഈ ചിത്രമെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്.
ചിത്രലേഖയും സി.പി.എമ്മും തമ്മിലുള്ള പ്രശ്‌നങ്ങളല്ല ഈ സിനിമ ചർച്ച ചെയ്യുന്നത്. മറിച്ച് നിസ്സഹായയായ ഒരു ദളിത് സ്ത്രീ നേരിടുന്ന ജാതീയവും ലിംഗപരവും സാമുദായികവുമായ വെല്ലുവിളികളാണ്. ഒരു പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന രാജ്യത്താണിത് നടക്കുന്നതെന്നതാണ് വിരോധാഭാസം. അതിനാൽ തന്നെ ഈ വിഷയം ആഗോള തലത്തിൽ തന്നെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
ജീവിതം തന്നെ പോരാട്ടമാക്കിയ ചിത്രലേഖയുമായി നിരന്തരം ആശയവിനിമയം നടത്തിയും ഈ വിഷയങ്ങളെക്കുറിച്ച് ഗാഢമായി വിലയിരുത്തിയും പഠനം നടത്തിയുമാണ് ഫ്‌റേസർ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്. 500 മണിക്കൂർ ഇതിനായി ചെലവഴിച്ചു. ചിത്രത്തിന്റെ സംവിധായകനെ കുറിച്ചോ നിർമാതാവും അഭിനേതാക്കളും അടക്കമുള്ളവരെക്കുറിച്ചോ ഈ ഘട്ടത്തിൽ വെളിപ്പെടുത്താൻ ഇദ്ദേഹം തയാറല്ല. എങ്കിലും ഒരു കാര്യം ഇദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഈ ചിത്രം താമസിയാതെ യാഥാർഥ്യമാവും. ഹിന്ദിയിലാവും ആദ്യം എടുക്കുക. മിക്കവാറും കേരളത്തിനു പുറത്താവും ചിത്രീകരണം.
സമൂഹത്തെ ഒന്നായി കാണാനും ഇടപെടാനുമുള്ള സന്ദേശം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതാവും ഈ ചിത്രമെന്ന് ഇദ്ദേഹം പറയുന്നു. സ്ത്രീ ശാക്തീകരണത്തിനും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനുമായി കേരളത്തിൽ വനിതാ മതിലിന്റെ ഒരുക്കങ്ങൾ നടന്നു വരുന്നതിനിടെയാണ് പാർട്ടി ഗ്രാമത്തിലെ ദളിത് വനിതയുടെ ജീവിതം അഭ്രപാളികളിലെത്തുന്ന വാർത്ത പുറത്തു വരുന്നതെന്നതും ശ്രദ്ധേയമാണ്.
 

 

Latest News