റിയാദ് - രണ്ടു വർഷത്തിനിടെ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളും പദ്ധതികളും ബജറ്റ് കമ്മി കുറക്കുന്നതിന് നേരിട്ട് സഹായകമായതായി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഓരോ വർഷവും പൊതുധന വിനിയോഗം വർധിപ്പിച്ചിട്ടും 2016 ൽ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 12.8 ശതമാനവും 2017 ൽ 9.3 ശതമാനവും 2018 ൽ 4.6 ശതമാനവുമായി ബജറ്റ് കമ്മി കുറഞ്ഞു.
സാമ്പത്തിക വൈവിധ്യവൽക്കരണവും സാമ്പത്തിക ഭദ്രതയും ധനസുസ്ഥിരതയും സ്വകാര്യ മേഖലാ ഉത്തേജനവും പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തലും അടക്കമുള്ള വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനുള്ള ദിശയിൽ സാമ്പത്തിക പരിഷ്‌കരണങ്ങളും ദേശീയ സമ്പദ്‌വ്യവസ്ഥയിലെ പുനഃസംഘടനകളുമായി ഉറച്ച ചുവടുവെപ്പുകളുമായി മുന്നോട്ടുപോവുകയാണ്.
പുരോഗതിക്കും സാമ്പത്തിക വളർച്ചക്കും ധനസ്ഥിരത അനിവാര്യമാണ്. സാമ്പത്തിക പരിഷ്‌കരണങ്ങളും പദ്ധതികളും സാമ്പത്തിക വളർച്ചാ സൂചികകൾ ഉയർത്തുന്നതിൽ വ്യക്തമായ സ്വാധീനം ചെലുത്തി. അടുത്ത കൊല്ലം 2.6 ശതമാനം സാമ്പത്തിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഈ കൊല്ലം 2.3 ശതമാനമാണ് വളർച്ച. കഴിഞ്ഞ വർഷം മൈനസ് 0.9 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. പെട്രോളിതര മേഖലയിൽനിന്നുള്ള വരുമാനം ഉയർത്തി വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണത്തിനും ധനസുസ്ഥിരത ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുമായി ഗവൺമെന്റ് മുന്നോട്ടുപോകും. 2014 ൽ പെട്രോളിതര മേഖലാ വരുമാനം 12,700 കോടി റിയാലായിരുന്നു. ഈ വർഷം ഇത് 28,700 കോടി റിയാലായി ഉയർന്നു. അടുത്ത വർഷം പെട്രോളിതര മേഖലയിൽനിന്നുള്ള വരുമാനം 31,300 കോടി റിയാലായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ മേഖലകളിൽ സാമ്പത്തിക പരിഷ്‌കരണങ്ങളും പുനഃസംഘടനകളും അടുത്ത വർഷവും തുടരും. ഈ വർഷത്തെ ബജറ്റിന്റെ 42 ശതമാനവും സാമൂഹിക മേഖലക്കാണ് നീക്കിവെച്ചിരിക്കുന്നത്. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ നേടുന്നതിനുള്ള പദ്ധതികൾക്ക് പുതിയ ബജറ്റിലും കൂടുതൽ നിക്ഷേപങ്ങൾ നീക്കിവെച്ചിട്ടുണ്ട്. സാമ്പത്തിക വളർച്ചക്ക് പിന്തുണ നൽകുന്നതിനും പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആകർഷകമായ നിക്ഷേപ സാഹചര്യം ഉണ്ടാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. സാമ്പത്തിക വളർച്ചക്ക് പിന്തുണ നൽകുന്നതിൽ സ്വകാര്യ മേഖലക്ക് തന്ത്രപ്രധാന പങ്കാളിയുടെ പങ്കാണ് വഹിക്കാനുള്ളത്. സ്വകാര്യ മേഖലക്ക് ഉത്തേജനം നൽകുന്നതിന് ഗവൺമെന്റ് ഇരുപതിനായിരം കോടി റിയാൽ നീക്കിവെച്ചിട്ടുണ്ട്. ഉത്തേജന പദ്ധതി ഈ വർഷം മുതൽ നടപ്പാക്കുന്നതിന് തുടങ്ങിയിട്ടുണ്ട്. പൗരന്മാർക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ജീവിത ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും പൗരന്മാരുടെ മോഹങ്ങൾ സാക്ഷാൽക്കരിക്കുന്ന നിലക്ക് പശ്ചാത്തല വികസന മേഖലയിൽ നിക്ഷേപം നടത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.