Sorry, you need to enable JavaScript to visit this website.

മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയമില്ലാത്ത പ്രധാനമന്ത്രിയായിരുന്നു; മോഡിക്കെതിരെ മന്‍മോഹന്റെ ഒളിയമ്പ്

ന്യൂദല്‍ഹി- 'മൗനിയായ പ്രധാനമന്ത്രി' എന്ന മോഡി സര്‍ക്കാരിന്റേയും ബിജെപിയുടേയും ആക്ഷേപത്തിന് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ മറുപടി. പ്രധാനമന്ത്രിയായിരിക്കെ മാധ്യമങ്ങളോട് സംസാരിക്കാന്‍ തനിക്ക് ഒരിക്കലും ഭയമില്ലായിരുന്നുവന്നും പതിവായി വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. സുപ്രധാന വിഷയങ്ങളില്‍ പ്രതികരിക്കാന്‍ വിമുഖത കാണിക്കുകയും മാധ്യമങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി മോഡിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തന്നെ മൗനി എന്ന് മുദ്രകുത്തുന്നതില്‍ അനീതിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 'ആളുകള്‍ പറയുന്നത് ഞാന്‍ ഒരു നിശബ്ദ പ്രധാനമന്ത്രിയായിരുന്നു എന്നാണ്. എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയപ്പെടുന്ന ഒരു പ്രധാനമന്ത്രിയായിരുന്നില്ല ഞാന്‍. ഞാന്‍ പതിവായി മാധ്യമങ്ങളെ കണ്ടിരുന്നു. ഓരോ വിദേശയാത്രയ്ക്കു ശേഷവും വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു'-മന്‍മോഹന്‍ പറഞ്ഞു. 2014ല്‍ അധികാരമേറ്റ ശേഷം ഇന്നുവരെ ഒരു വാര്‍ത്താ സമ്മേളനം പോലും വിളിച്ചു ചേര്‍ക്കുകയോ മാധ്യമങ്ങളെ അഭിമുഖീകരിക്കുകയോ ചെയ്യാത്ത മോഡിക്കെതിരെയുള്ള ഒളിയമ്പായി ഈ പ്രതികരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് ബിജെപി മൗന്‍ മോഹന്‍ സിങ് എന്ന് മന്‍മോഹനെ ആക്ഷേപിച്ചിരുന്നു. 

ചെയ്ഞ്ചിങ് ഇന്ത്യ എന്ന തന്റെ ജീവിതം പറയുന്ന പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അഞ്ച് വാള്യങ്ങളുള്ള ഈ പുസ്തകം സാമ്പത്തിക ശാസ്ത്രജ്ഞന്‍, 10 വര്‍ഷം പ്രധാനമന്ത്രി ആയതും ധനമന്ത്രി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നീ പദവികള്‍ വഹിച്ചതുമടക്കമുള്ള മന്‍മോഹന്‍ സിങിന്റെ ജീവിതം വിശദമായി പ്രതിപാദിക്കുന്ന രചനയാണ്. ചടങ്ങിനു ശേഷം മാധ്യമങ്ങളുമായി മന്‍മോഹന്‍ സംവദിച്ചു. നിരവധി ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി. റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഉടക്കിനെ കുറിച്ചുള്ള ചോദ്യത്തിന് ഈ ബന്ധം ഭാര്യ-ഭര്‍തൃ ബന്ധം പോലെ ആയിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇരു സ്ഥാപനങ്ങളും പ്രവര്‍ത്തന സ്വാതന്ത്ര്യം മാനിക്കണമെന്നും അഭിപ്രായ ഭിന്നതകള്‍ രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News