Sorry, you need to enable JavaScript to visit this website.

ഹിന്ദുക്കള്‍ക്ക് മിനിമം അഞ്ച് കുട്ടികള്‍  വേണം-ബി.ജെ.പി എം.എല്‍.എ 

ശ്രീനഗര്‍: ഹിന്ദുക്കള്‍ക്ക് കുറഞ്ഞത് അഞ്ചു കുട്ടികള്‍ വേണമെന്നാണ് ജമ്മുകാശ്മീര്‍ ബിജെപി നേതാവ് മഹന്ത് ദിനേശ് ഭാരതിയുടെ പ്രസ്താവന. ഹിന്ദുക്കള്‍ക്ക് അഞ്ചു കുട്ടികള്‍ വേണമെന്നു മാത്രമല്ല അവരെല്ലാവരും തന്നെ ആയുധധാരികളായിരിക്കുകയും വേണമെന്നാണ് അദ്ദേഹം പറയുന്നത്. 
ഒരു കുടുംബത്തില്‍ അഞ്ചു കുട്ടികള്‍ വേണമെന്നും കുട്ടികള്‍ ദൈവത്തിന്റെ പ്രസാദമാണെന്നുമുള്ള ബിജെപിയിലെ തന്നെ ഉത്തര്‍ പ്രദേശ് എംഎല്‍എ സുരേന്ദ്ര സിംഗിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ദിനേശ് ഭാരതിയുടെ പ്രസ്താവന എത്തിയിരിക്കുന്നത്.
വിശ്വഹിന്ദു പരിഷത്ത് ജമ്മുകാശ്മീരില്‍ നടത്തിയ ധരംസഭയില്‍ പ്രസംഗിക്കവേ ആണ് ദിനേശ് ഭാരതി ഇപ്രകാരം പറഞ്ഞത്. വിഎച്ച്പി, ആര്‍എസ്എസ് നേതാക്കളും ജമ്മുകാശ്മര്‍ ബിജെപിനേതാവ് രവീന്ദര്‍ റെയ്‌ന, മുന്‍ ബിജെപി മന്ത്രിമാര്‍ എന്നിവരെ സാക്ഷിയാക്കിയാണ് ദിനേശ് ഭാരതി വിവാദ പ്രസ്താന നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മുന്‍ മന്ത്രിമാരായിരുന്ന സത് ശര്‍മ, ശ്യാം ചൗധരി, ചന്ദര്‍ പ്രകാശ് ഗംഗ എന്നിവരും സദസ്സില്‍ സന്നിഹിതരായിരുന്നു. 
ഹിന്ദു കുടുംബത്തിലെ കുട്ടികള്‍ ആയുധധാരികളാകണമെന്നു മാത്രമല്ല, ദുര്‍ചിന്തകളോടെ തന്നെ നോക്കുന്നവരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കണമെന്നും ദിനേശ് ഭാരതി പ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. കൂടാതെ 2039ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ഒരു ഹിന്ദുവിനും സാധിക്കില്ലെന്നും ദിനേശ് ഭാരതി വ്യക്തമാക്കി. 
എന്തായാലും, ദിനേശ് ഭാരതിയുടെ പ്രസ്താവന മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അതേസമയം ദിനേശ് ഭാരതിയുടെ വിവാദപ്രസംഗത്തിനെതിരേ ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവ് കെ വിജയകുമാര്‍ വെളിപ്പെടുത്തി. നിയമാനുസൃതമല്ലാത്ത എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest News