ന്യൂദൽഹി - ഭിന്നലിംഗ വിഭാഗങ്ങളുടെ ശാക്തീകരണത്തിനായുള്ള ട്രാൻസ്‌ജെൻഡർ ബിൽ ലോക്‌സഭ പാസാക്കി. 2016ൽ അവതരിപ്പിച്ച ഭിന്നലിംഗ വ്യക്തി അവകാശ സംരക്ഷണ ബില്ലാണ് 27 ഭേദഗതികളോടെ ലോക്‌സഭ ഇന്നലെ പാസാക്കിയത്. റഫാൽ വിഷയത്തിൽ ഭരണ, പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്ല് അവതരിപ്പിച്ചത്. അതിനാൽ, ബില്ലിൻമേൽ സഭയിൽ കാര്യമായ ചർച്ചകളില്ലാതെ ശബ്ദ വോട്ടേടെയാണ് പാസ്സാക്കിയത്. കോൺഗ്രസിലെ ശശി തരൂർ, തൃണമൂൽ കോൺഗ്രസ് അംഗം കകോലി ഘോഷ് ദസ്ദർ, സി.പി.എം അംഗം ബദറുദ്ദോസ ഖാൻ, എൻ.സി.പി അംഗം സുപ്രിയ സുലെ, ബി.ജെ.ഡി അംഗം മെഹ്താബ് എന്നിവർ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു. ബില്ലിൽ ഭിന്നലിംഗക്കാരെ നിർവചിച്ചത് ശരിയായ രീതിയല്ലെന്ന് ബദറുദ്ദോസ ആരോപിച്ചു. എന്നാൽ ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടതാണെന്നും അവരുടെ 27 ഭേദഗതികൾ സർക്കാർ അംഗീകരിച്ചതാണെന്നുമായിരുന്നു സാമൂഹിക നീതി മന്ത്രി തവാർചന്ദ് ഗെലോട്ടിന്റെ മറുപടി. ബില്ലിൽ ട്രാൻസ്‌ജെൻഡറുകളെ നിർവചിച്ച രീതി അപൂർണമാണെന്ന് ശശി തരൂർ പറഞ്ഞു. അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ട്രാൻസ്‌ജെൻഡറുകളുടെ വ്യക്തിത്വം അംഗീകരിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ മേശപ്പുറത്ത് വെച്ച ബില്ല് തിടുക്കത്തിൽ തട്ടിക്കൂട്ടിയതാണെന്നും മൂന്നാം ലിംഗക്കാർക്ക് സാമൂഹിക നീതി ഉറപ്പാക്കുന്നതിനും അവർക്കെതിരായ വിവേചനം കുറയ്ക്കുന്നതിനും ഈ ബില്ല് പുനർവിന്യസിക്കേണ്ടതുണ്ടെന്ന് കകോലി ഘോഷ് പറഞ്ഞു.