Sorry, you need to enable JavaScript to visit this website.

ചികിത്സാ പിഴവുകളെ കുറിച്ച് 48 മണിക്കൂറിനകം ആശുപത്രികൾ അറിയിക്കണം

റിയാദ് - ചികിത്സാപിഴവുകൾ അടക്കം പത്തു ഗുരുതരമായ കേസുകളെ കുറിച്ച് സ്വകാര്യ, സർക്കാർ ആശുപത്രികൾ 48 മണിക്കൂറിനകം ആരോഗ്യ മന്ത്രാലയത്തെ അറിയിക്കൽ നിർബന്ധമാണെന്ന് മന്ത്രാലയം സർക്കുലറിൽ വ്യക്തമാക്കി. 
ഇതിൽ വീഴ്ച വരുത്തുന്ന ആശുപത്രികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ മുന്നറിയിപ്പ് നൽകി. ഇക്കാര്യം അറിയിക്കുന്ന സർക്കുലർ പ്രവിശ്യാ ആരോഗ്യ വകുപ്പുകൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്. 
ഗുരുതരമായ കേസുകൾ അറിയി
ക്കുന്നതിൽ വീഴ്ചകൾ വരുത്തൽ, ഇത്തരം കേസുകളിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അവലോകനം ചെയ്യാതിരിക്കൽ, ഇത്തരം കേസുകളുമായി ബന്ധപ്പെട്ട ശുപാർശകൾ നടപ്പാക്കാതിരിക്കൽ എന്നിവ ശിക്ഷാ നടപടികൾ വിളിച്ചുവരുത്തും. 
ചികിത്സാ പിഴവുകൾ, അപ്രതീക്ഷിത മരണം, അവയവം നഷ്ടപ്പെടൽ, അവയവം പ്രവർത്തനരഹിതമാകൽ, അഗ്നിബാധ, ആത്മഹത്യ, ബലാത്സംഗം, മരുന്നുകൾ നൽകുന്നതിലെ പിഴവുകൾ, തെറ്റായ ശസ്ത്രക്രിയകൾ, രോഗിയുടെ ശരീരത്തിനകത്ത് മെഡിക്കൽ ഉപകരണങ്ങൾ മറന്നുവെക്കൽ, പ്രസവത്തിനിടെയുള്ള മരണങ്ങൾ എന്നീ കേസുകളെ കുറിച്ച് 48 മണിക്കൂറിനകം ആരോഗ്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കൽ നിർബന്ധമാണ്. 
സുതാര്യത പാലിക്കുന്നതിനും, രോഗികളുടെ സുരക്ഷാ നിലവാരവും രോഗികൾക്ക് നൽകുന്ന ആരോഗ്യ പരിചരണ ഗുണമേന്മയും ഉയർത്തുന്നതിനും ഗുരുതരമായ കേസുകളെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുന്നത് ഏറെ പ്രാധാനമാണ്. ഗുരുതരമായ കേസുകൾക്ക് ഇടയാക്കിയ കാരണങ്ങൾ നിർണയിക്കലും ഇതുമായി ബന്ധപ്പെട്ട ശുപാർശകളും അവ നടപ്പാക്കുന്നതിനുള്ള പദ്ധതികളും തയാറാക്കലും പ്രധാനമാണെന്ന് സർക്കുലർ പറഞ്ഞു. ഗുരുതരമായ കേസുകളെ കുറിച്ച് ആരോഗ്യ മന്ത്രാലയത്തെ അറിയിച്ച് മുപ്പതു ദിവസത്തിനകം അത്തരം കേസുകൾക്ക് ഇടയാക്കിയ കാരണങ്ങൾ നിർണയിക്കുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന് നിർദേശമുണ്ട്. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി, സൗദി സെൻട്രൽ ബോർഡ് ഫോർ അക്രഡിറ്റേഷൻ ഓഫ് ഹെൽത്ത്‌കെയർ ഇൻസ്റ്റിറ്റിയൂഷൻസ് അടക്കമുള്ള ബന്ധപ്പെട്ട ആരോഗ്യ വകുപ്പുകളെയും ഗുരുതരമായ കേസുകളെ കുറിച്ച് സർക്കാർ, സ്വകാര്യ ആശുപത്രികൾ അറിയിക്കണമെന്ന് സർക്കുലർ ആവശ്യപ്പെട്ടു. 

 

Latest News