Sorry, you need to enable JavaScript to visit this website.

കാമുകിയെ കാണാന്‍ പോയി ജയിലിലായ ഇന്ത്യക്കാരന് നാളെ മോചനം

ന്യൂദല്‍ഹി- ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാനില്‍ ജയിലിലടച്ച ഇന്ത്യന്‍ പൗരന്‍ ഹാമിദ് അന്‍സാരിയെ നാളെ വിട്ടയക്കും. 2012 മുതല്‍ ഇയാള്‍ പാക്കിസ്ഥാനിലെ കോഹത്ത് സെന്‍ട്രല്‍ ജയിലിലാണ്.
കോടതി വിധിച്ച തടവുശിക്ഷയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ അന്‍സാരിയെ ഒരു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തണമെന്ന് ഈ മാസം 15 ന് കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

മുംബൈ സ്വദേശിയായ അന്‍സാരിയെ ആറു വര്‍ഷം മുമ്പാണ് വ്യാജ പാക്കിസ്ഥാനി തിരിച്ചറിയല്‍ കാര്‍ഡ് സഹിതം പെഷാവറിനു സമീപത്തെ കോഹത് ടൗണില്‍ വെച്ച് പിടികൂടിയത്. പ്രണയിക്കുന്ന യുവതിയെ മറ്റൊരാള്‍ക്ക് നിര്‍ബന്ധിച്ച് വിവാഹം ചെയ്തു കൊടുക്കുന്നത് തടയാനാണ് അന്‍സാരി സാഹസത്തിനു മുതിര്‍ന്നിരുന്നത്. പാക്കിസ്ഥാനി സൈനിക കോടതിയാണ് ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി ജയില്‍ശിക്ഷ വിധിച്ചത്.

എന്‍ജിനീയറിംഗ് ബിരുദവും എം.ബി.എയുമുള്ള അന്‍സാരി പിടിയിലകുമ്പോള്‍ പാക്കിസ്ഥാനില്‍ അഫ്ഗാന്‍ വിദ്യാര്‍ഥികള്‍ക്ക് മാനേജ്‌മെന്റ് ട്യൂഷന്‍ നല്‍കി വരികയായിരുന്നു.

 

Latest News