ടെലാവി (ജോർജിയ)- മുൻ സോവിയറ്റ് യൂനിയനിൽ നിന്ന് പിരിഞ്ഞുപോയ കിഴക്കൻ യൂറോപ്യൻ രാജ്യമായ ജോർജിയക്ക് ഇതാദ്യമായി വനിതാ പ്രസിഡന്റ്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്കിടെ 66 കാരിയായ സലോമി സുറാബിഷ്‌വിലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സലോമിയുടെ തെരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നുവെന്നും, എത്രയും വേഗം പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രക്ഷോഭം. എന്നാൽ പ്രകടനം നടത്തിയവരെ പോലീസ് തടഞ്ഞു.
തലസ്ഥാനമായ തിബിലിസിക്ക് പകരം മധ്യകാല നഗരമായ തെലാവിയിലെ രാജകീയ കൊട്ടാരത്തിലായിരുന്നു പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ. രാജ്യത്തെ പരമോന്നത പദവിയിലെത്തിയെങ്കിലും ജോർജിയ പാർലമെന്ററി ജനാധിപത്യത്തിലേക്ക് വഴിമാറുന്നതിനാൽ പ്രസിഡന്റിന്റെ അധികാരം നാമമാത്രമായി ചുരുങ്ങും.
എങ്കിലും ഉറ്റ സഖ്യകക്ഷികളായ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണയോടെ ജോർജിയയെ ശക്തമായ രാജ്യമാക്കി വളർത്താനാവും താൻ ശ്രമിക്കുകയെന്ന് പുതിയ പ്രസിഡന്റ് തന്റെ ആദ്യ പ്രസംഗത്തിൽ പറഞ്ഞു.