ചെന്നൈ- തമിഴിലെ സൂപ്പർ സ്റ്റാർ രജനികാന്ത് വെള്ളിത്തിരയിൽ അവതരിപ്പിച്ച കഥാപാത്രങ്ങളേറെയും പാവപ്പെട്ടവർക്ക് പോരാടി വിജയം നേടുന്ന നായകന്മാരെയാണ്. അദ്ദേഹത്തിന്റെ താരമൂല്യം ഉയർന്നതും ഇത്തരമൊരു പ്രതിഛായ സൃഷ്ടിച്ചാണ്. എന്നാൽ യാഥാർഥ്യം ഇതിൽനിന്ന് ഏറെ അകലെയാണെന്നാണ് ചെന്നൈയിൽ വീട്ടുവേലക്കാരിയ്ക്കുണ്ടായ അനുഭവം തെളിയിക്കുന്നത്.
രജനിയുടെ ഏറ്റവും പുതിയ സിനിമ 2.0 രജനി കുടുംബത്തിനൊപ്പം സത്യം തിയേറ്ററിൽ വീട്ടുജോലിക്കാരി നിന്നുകൊണ്ടാണ് കണ്ടിരുന്നത്. ഇതാണ് രജനിക്കിപ്പോൾ തിരിച്ചടി ആയിരിക്കുന്നത്. വീട്ടുജോലിക്കാരി രജനിക്കും ഭാര്യ ലതക്കും ഒപ്പം പിന്നിൽനിന്ന് സിനിമ കഴിയുംവരെ നിന്നുകണ്ട ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
തിയേറ്ററിൽ തൊട്ടടുത്ത സീറ്റുകൾ കാലിയായി കിടന്നിരുന്നിട്ടും വേലക്കാരിയെ ഇരിക്കാൻ അനുവദിക്കാത്തതാണ് വിവാദത്തിനു കാരണം. കടുത്ത മനുഷ്യാവകാശ ലംഘനമാണ് രജനീകാന്തിന്റെ അടുത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് വിമർശനം. ഇയാൾ മുഖ്യമന്ത്രി ആയാൽ തമിഴകത്തിലെ സാധാരണക്കാരുടെ സ്ഥിതി എന്താകും എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
ജയലളിതയുടെയും കരുണാനിധിയുടെയും മരണശേഷം തമിഴകം നയിക്കാൻ സൂപ്പർസ്റ്റാർ എന്ന പ്രചാരണത്തിന്റെ മുനയാണ് ഈ ഒറ്റ സംഭവത്തോടെ ഒടിഞ്ഞിരിക്കുന്നത്. രജനിയുടെ എതിരാളികളായ ഭരണ-പ്രതിപക്ഷ പാർട്ടികളും ഈ സംഭവം വ്യാപകമായി മത്സരിച്ച് പ്രചരിപ്പിച്ചു വരികയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തി രംഗത്ത് വരാനായിരുന്നു രജനി പദ്ധതി തയ്യാറാക്കിയിരുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇനി രജനിയെ തമിഴകം പിന്തുണക്കുമോ എന്ന കാര്യം കണ്ടറിയേണ്ടതു തന്നെയാണ്. സിനിമയിൽ പാവങ്ങൾക്കുവേണ്ടി പോരാടുന്ന സൂപ്പർ സ്റ്റാറിന്റെ യഥാർത്ഥ മുഖമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത് എന്നാണ് രാഷ്ട്രീയ എതിരാളികളുടെ ആക്ഷേപം. 39 ലോക്‌സഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന തമിഴ്‌നാട് കേന്ദ്രം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന പ്രധാന സംസ്ഥാനം കൂടിയാണ്. നിലവിൽ ലോക്‌സഭയിൽ ഏറ്റവും വലിയ മൂന്നാം കക്ഷി കൂടിയാണ് എ.ഐ.ഡി.എം.കെ.
ഭരണപക്ഷമായ എ.ഐ.ഡി.എം. കെക്കും മുഖ്യ പ്രതിപക്ഷമായ ഡി. എം.കെക്കും പ്രധാന വെല്ലുവിളി ഉയർത്തിയതും രജനീകാന്തായിരുന്നു. വീട്ടുവേലക്കാരിയെ വിവേചനം കൂടാതെ കാണാൻ സാധിക്കാത്ത രജനീകാന്തിന്റെ നടപടി അദ്ദേഹത്തിന്റെ ആരാധകരെയും ഞെട്ടിച്ചിട്ടുണ്ട്.