ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ 6-8 ബോയ്‌സ് വിഭാഗം വൈവിധ്യമാർന്ന പരിപാടികളോടെ മലയാള ദിനം ആഘോഷിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മലയാള ദിനാഘോഷം മലയാളത്തനിമ വിളിച്ചോതുന്നതായി. മലയാളം സംവാദ മത്സരം, നാടൻപാട്ട് മത്സരം, കോൽക്കളി, ഒപ്പന, പരിചമുട്ടുകളി, മലയാള നാടകം തുടങ്ങിയ പരിപാടികൾ അധ്യാപകർക്കും കുട്ടികൾക്കും നവ്യാനുഭവം സമ്മാനിച്ചു.
മലയാളം ക്ലബ്ബിന്റെയും മലയാളം ലൈബ്രറിയുടെയും ഉദ്ഘാടനവും നടന്നു. പ്രവാസി വിദ്യാർത്ഥികളിൽ കലാ കായിക വിദ്യാഭ്യാസത്തിനുള്ള അവസരം കുറവാണ് എന്ന വിഷയത്തിൽ രണ്ട് ചേരികളായി നടന്ന സംവാദം ശ്രദ്ധേയമായി. ജോയൽ സജുവിന്റെ നേതൃത്വത്തിൽ അനുകൂലിച്ചും ഗണേഷ് മാധവിന്റെ നേതൃത്വത്തിൽ പ്രതികൂലിച്ചും വിദ്യാർഥികൾ തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിച്ചു. വീറുറ്റ സംവാദത്തിൽ അനുകൂലിച്ച ടീം വിജയിച്ചു.
സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. നജീബ് ഖൈസ് വിദ്യാർത്ഥികൾക്ക് ലൈബ്രറി കാർഡ് വിതരണം ചെയ്തും ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ ഫർഹത്തുന്നിസ ക്ലബ്ബ് സെക്രട്ടറിക്ക് പുസ്തകം നൽകിയും യഥാക്രമം മലയാളം ക്ലബ്ബിന്റെയും മലയാളം ലൈബ്രറിയുടെയും ഉദ്ഘാടനം നിർവഹിച്ചു. സംഘഗാന മത്സരം, കോൽക്കളി, പരിചമുട്ടുകളി, ഒപ്പന തുടങ്ങി വിവിധ തരത്തിലുള്ള കലാപരിപാടികൾ കേരള സാംസ്‌കാരിക തനിമയെ വിളിച്ചുണർത്തി. മഹാദേവ് കോൽക്കളിക്കും സഹൽ ഒപ്പനക്കും യോഹാൻ പരിചമുട്ടുകളിക്കും നേതൃത്വം നൽകി. നിരവധി വിദ്യാർത്ഥികളെ അണിനിരത്തി അവതരിപ്പിച്ച 'മഴക്കിനാവ്' നാടകം പരിസ്ഥിതിയുടെ പ്രധാന്യത്തിന്റെ സന്ദേശം പകർന്നു. ദൃക്‌സാക്ഷികളെ പ്രായഭേദമന്യേ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയ നാടകം ഷോൺ ജോസഫിന്റെ നേതൃത്വത്തിലാണ് അവതരിപ്പിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുഹമ്മദ് അക്രം, ഹെഡ്മാസ്റ്റർ നൗഫൽ പാലക്കോത്ത്, ഹെഡ്മിസ്ട്രസ്മാരായ നഹീദ് ഫാത്തിമ അംതുൽ റസാക്ക്, റാബിയ എന്നിവരും സന്നിഹിതരായിരുന്നു. ആമി ഷിബു, ജസീല ശിഹാബ് എന്നിവർ മത്സര വിധികർത്താക്കളായിരുന്നു. ഗണേഷ് മാധവ് സ്വാഗതവും ശാദുൽ നന്ദിയും പറഞ്ഞു. മാസ്റ്റർ അബ്ശാർ സ്വാഗതഗാനം ആലപിച്ചു.