Sorry, you need to enable JavaScript to visit this website.

വ്യവസായ മേഖലയിൽ സൗദിവൽക്കരണം 31 ശതമാനം

റിയാദ് - വ്യവസായ മേഖലയിൽ സൗദിവൽക്കരണം 31 ശതമാനമായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. രാജ്യത്ത് ആകെ 1,12,700 വ്യവസായ സ്ഥാപനങ്ങളാണുള്ളത്. ഇവയിൽ 12,11,982 പേർ ജോലി ചെയ്യുന്നു. ഇക്കൂട്ടത്തിൽ 3,74,497 പേർ സൗദികളും 8,37,485 പേർ വിദേശികളുമാണ്. സൗദിവൽക്കരണം ഏറ്റവും കൂടുതൽ പെട്രോളിയം, പ്രകൃതി വാതക മേഖലയിലാണ്. പെട്രോളിയം, പ്രകൃതി വാതക മേഖലാ സ്ഥാപനങ്ങളിൽ സൗദിവൽക്കരണം 84 ശതമാനമാണ്. 
വ്യവസായ മേഖലയിൽ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 3,51,659 പേർ വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നു. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയിൽ 3,00,021 പേരും കിഴക്കൻ പ്രവിശ്യയിൽ 2,76,265 പേരും മദീനയിൽ 96,663 പേരും അൽഖസീമിൽ 46,059 പേരും അസീറിൽ 33,611 പേരും തബൂക്കിൽ 20,558 പേരും ഹായിലിൽ 16,683 പേരും ഉത്തര അതിർത്തി പ്രവിശ്യയിൽ 8,176 പേരും ജിസാനിൽ 24,299 പേരും നജ്‌റാനിൽ 15,148 പേരും അൽബാഹയിൽ 10,017 പേരും അൽജൗഫിൽ 12,643 പേരും ഈ മേഖലയിൽ ജോലി ചെയ്യുന്നു. 
വ്യവസായ സ്ഥാപനങ്ങളിൽ ഉന്നത തസ്തികകളിൽ ജോലി ചെയ്യുന്നവരിൽ 61.5 ശതമാനവും സൗദികളാണ്. മാനേജർമാരിൽ 57,979 പേർ സൗദികളും 36,359 പേർ വിദേശികളുമാണ്. വ്യവസായ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ വസ്ത്രനിർമാണ യൂനിറ്റുകളാണ്. ഇത്തരത്തിൽ പെട്ട 32,960 സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. ഏറ്റവും കുറവ് കൽക്കരി, ലിഗ്‌നൈറ്റ് സ്ഥാപനങ്ങളാണ്. ഈ മേഖലയിൽ ആകെ ഏഴു സ്ഥാപനങ്ങൾ മാത്രമാണുള്ളത്. വ്യവസായ സ്ഥാപനങ്ങളിൽ 31,000 വിദേശ വനിതകളും പതിനായിരം സൗദി വനിതകളും ജോലി ചെയ്യുന്നതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 


 

Latest News