Sorry, you need to enable JavaScript to visit this website.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇടതു മുന്നണി വിപുലീകരിക്കും  -എ.വിജയരാഘവൻ 

തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കൂടുതൽ കക്ഷികളെ ചേർത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിക്കുമെന്ന് കൺവീനർ എ.വിജയരാഘവൻ. അടുത്ത മുന്നണി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും. അതിനായില്ലെങ്കിൽ അതിനടുത്ത യോഗത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ. അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് തീവ്ര ഹിന്ദുത്വ ശക്തികൾക്ക് കനത്ത തിരിച്ചടി നൽകിയിട്ടും കേരളത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂട്ടരും മൃദു ഹിന്ദുത്വത്തിന്റെ പ്രചാരകരായി തുടരുകയാണ്. യു.ഡി.എഫ് ബി.ജെ.പിയോടുള്ള മൃദു സമീപനം തിരുത്താൻ തയാറാവുന്നില്ല. സംസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷത്തെയും നിയമ വാഴ്ചയേയും തകർക്കുന്ന പ്രവർത്തനങ്ങളാണ് ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ബി.ജെ.പി തുടക്കമിടുന്ന സമരങ്ങൾ അതേ പടി യു.ഡി.എഫും ആവർത്തിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനക്കെതിരെ സംസ്ഥാന താൽപര്യങ്ങൾക്കൊപ്പം നിലയുറപ്പിക്കേണ്ട പ്രതിപക്ഷം ബി.ജെ.പിയുടെ നാവായി മാറുകയാണ്. പ്രളയ ദുരന്തത്തെത്തുടർന്ന് ഫണ്ടുകൾ നിഷേധിച്ചതിലും കോച്ച് ഫാക്ടറി അനുവദിക്കാത്തതിലും തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിലുമെല്ലാം സർക്കാരിനൊപ്പം നിന്ന് കേന്ദ്രത്തിനെതിരെ ശബ്ദമുയർത്തുന്നതിന് പകരം ബി.ജെ.പിയുടെ അജണ്ട യു.ഡി.എഫും ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വനിതാ മതിൽ വൻ വിജയമാകും. എൽ.ഡി.എഫ് മുൻകയ്യെടുത്ത് 30 ലക്ഷം സ്ത്രീകളെ പരിപാടിയിൽ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീവിരുദ്ധതക്കെതിരെയും നവോത്ഥാന പാരമ്പര്യത്തിന്റെ തുടർച്ച ഉറപ്പാക്കാനുമായി സംഘടിപ്പിക്കുന്ന വനിതാ മതിൽ കേരളീയ സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പാവും -വിജയരാഘവൻ കൂട്ടിച്ചേർത്തു.

 

Latest News