Sorry, you need to enable JavaScript to visit this website.

സമ്മയ്ച്ച്!, ഞാൻ തോറ്റു- പി.കെ ഫിറോസ്

പാലക്കാട്- മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്രക്കിടെ നടത്തിയ പ്രസംഗത്തിലെ പിഴവ് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ വഴി ഉയർന്ന ട്രോളിൽ വിശദീകരണവുമായി പി.കെ ഫിറോസ്. രാഹുൽ ഗാന്ധി മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയാണെന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമുള്ള ഫിറോസിന്റെ പ്രസംഗമാണ് വിവാദത്തിന് ഇടയാക്കിയത്. വസ്തുതാപരമായ പിഴവ് സംഭവിച്ചുവെന്നും തെറ്റ് ഏറ്റുപറയുന്നുവെന്നും ഫിറോസ് വ്യക്തമാക്കി. അതിനിടെ ഫിറോസ് തന്റെ വയസ് തെറ്റായി പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി പട്ടാമ്പി എം.എൽ.എ സി. മുഹ്‌സിൻ രംഗത്തെത്തിയിരുന്നു. തനിക്ക് 32 വയസേ ആയിട്ടുള്ളൂവെന്നും 35 വയസായി എന്നത് തെറ്റാണെന്നും മുഹ്‌സിൻ പറഞ്ഞിരുന്നു. 
മുഹ്‌സിന്റെ പ്രസ്താവനയെ പറ്റി ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അതിനിടയിൽ പട്ടാമ്പി എം.എൽ.എയും കളത്തിലിറങ്ങിയിട്ടുണ്ട് സൂർത്തുക്കളേ....
ഞാൻ മൂപ്പരെ കുറിച്ച് പറഞ്ഞതും തെറ്റാണത്രേ! മൂപ്പർക്ക് 35 വയസ്സായിട്ടില്ലെന്ന്. വെറും 32 വയസ്സ് മാത്രമേ ആയിട്ടുള്ളൂന്ന്!!
സമ്മയ്ച്ച്!
ഞാൻ തോറ്റു!!

രാഹുൽ ഗാന്ധി-മഹാത്മാഗാന്ധി പരാമർശത്തെ പറ്റി ഫിറോസ്

ഇന്നലെ യുവജന യാത്രയുടെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തിൽ ഞാൻ പ്രസംഗിച്ചതിൽ വസ്തുതാപരമായ ചില പിഴവുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളുമൊക്കെ കാണുകയുണ്ടായി. ട്രോളുകളൊക്കെ നന്നായി ആസ്വദിക്കുന്ന കൂട്ടത്തിലായതു കൊണ്ട് തന്നെ എന്നെക്കുറിച്ചുള്ള ട്രോളുകളും ഞാൻ ആസ്വദിച്ചു. ഒന്നാമത്തെ പിഴവ് രാഹുൽ ഗാന്ധിയുടെ മുതു മുത്തച്ഛനാണ് മഹാത്മാഗാന്ധി എന്നു പറഞ്ഞതാണ്. നെഹ്‌റു കുടുംബത്തിലെ കാരണവരുടെ സ്ഥാനമാണ് പലപ്പോഴും ഗാന്ധി അലങ്കരിച്ചിട്ടുള്ളത്. നെഹ്രുവിന്റെ എതിർപ്പ് മറികടന്ന് ഇന്ദിര ഫിറോസ് വിവാഹം പോലും നടത്തിക്കൊടുത്തത് മഹാത്മാ ഗാന്ധിയായിരുന്നുവെന്നും ഇന്ദിരയുടെ ഭർത്താവ് ഫിറോസ്, മഹാത്മാ ഗാന്ധിയുടെ വളർത്തു മകനായിരുന്നുവെന്നുമൊക്കെ വായനയുണ്ടെന്ന് ന്യായീകരിക്കാമെങ്കിലും അതിനൊന്നും മെനക്കെടാതെ വസ്തുതാപരമായി ഞാൻ പറഞ്ഞതിലെ പിഴവ് തുറന്ന് സമ്മതിക്കുകയാണ്.
രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ കുറിച്ച് പറഞ്ഞപ്പോൾ ശ്രീ പെരുംപത്തൂർ എന്നതിന് പകരം കോയമ്പത്തൂർ എന്നു പറഞ്ഞതും പിഴവ് തന്നെയാണ്.
തെറ്റിനെ തെറ്റായി പറയുകയും അത് തിരുത്തുകയും ചെയ്യുന്നതാണ് ശരിയുടെ പക്ഷം എന്ന് കരുതുന്നു. അത് കൊണ്ട് തെറ്റ് ഏറ്റു പറയുകയും അത് തിരുത്തുകയും ചെയ്യുന്നു.
പ്രസംഗത്തിൽ മറ്റൊരു പിഴവു കൂടിയുണ്ടായിരുന്നു. പട്ടാമ്പി കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ യുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേരിനെ കുറിച്ച് പറഞ്ഞതാണ്. നാരായണൻ എന്നാണ് ഞാൻ പറഞ്ഞിരുന്നത്. യഥാർത്ഥത്തിൽ ശങ്കര നാരായണൻ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സി.പി.എം എം.എൽ.എ ആക്കിയതും. അതു ചർച്ചയായാൽ കുഴപ്പമാകുമോ എന്ന് കരുതിയായിരിക്കും സഖാക്കളൊന്നും അത് ചർച്ചയാക്കാതിരിക്കുന്നത്.
യുവജന യാത്രയിൽ ഇത് വരെ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും സഖാക്കൾ ഉത്തരം തന്നില്ലെങ്കിലും പ്രസംഗങ്ങൾ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു.

Latest News