Sorry, you need to enable JavaScript to visit this website.

ജോലി തട്ടിപ്പ്: മുഖ്യപ്രതിയുടെ ഭാര്യമാരുടെ  മരണം അന്വേഷിക്കുന്നു

കണ്ണൂർ- റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതിയുടെ ഭാര്യമാരുടെ മരണത്തിലെ ദുരൂഹതകളും അന്വേഷിക്കുന്നു. തമിഴ്‌നാട് സ്വദേശിയും മംഗലാപുരത്ത് താമസക്കാരനുമായ അലക്‌സാണ്ടറുടെ (42) ഭാര്യമാരുടെ മരണത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്. തട്ടിപ്പ് കേസിൽ അലക്‌സാണ്ടറേയും കണ്ണൂർ പൊതുവാച്ചേരിയിലെ വള്ളുവൻകണ്ടി വിരിനേയും കണ്ണൂർ പോലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. 
അലക്‌സാണ്ടർ എന്നത് വ്യാജ പേരാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് ഇയാളുടെ മറ്റു കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ മഹേഷ് കുമാറാണ് അലക്‌സാണ്ടർ എന്ന പേരിൽ മംഗലാപുരത്ത് സ്ഥിര താമസമാക്കി തട്ടിപ്പു നടത്തി വരുന്നത്. കോയമ്പത്തൂർ സ്വദേശിനിയെയാണ് ഇയാൾ ആദ്യം വിവാഹം ചെയ്തത്. ഇവർ ഒരു വാഹനാപകടത്തിൽ മരിച്ചുവെന്നാണ് പറയുന്നത്. പിന്നീട് എം.ബി.ബി.എസുകാരിയായ മലർമൊഴിയെ വിവാഹം ചെയ്തു. മധുര മെഡിക്കൽ കോളേജിൽ പ്രവർത്തിച്ചിരുന്ന ഇവരും പിന്നീട് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവാഹ ശേഷം ജോലി ഉപേക്ഷിച്ച ഇവർ പ്രതിക്കൊപ്പം മലപ്പുറം കൊണ്ടോട്ടിയിലും ഏറെ നാൾ താമസിച്ചിരുന്നു. മലർമൊഴിയുടെ പിതാവിന്റെ പേരാണ് അലക്‌സാണ്ടർ. തട്ടിപ്പിനായി ഇയാൾ ഈ പേരു സ്വീകരിക്കുകയായിരുന്നു. ഇയാളുടെ രേഖകൾ ഉപയോഗിച്ചാണ് ബി.അലക്‌സാണ്ടർ എന്ന പേരിൽ ആധാർ കാർഡ് സംഘടിപ്പിച്ചത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയെന്നായിരുന്നു ഇതിലുണ്ടായിരുന്നത്. തട്ടിപ്പിനായാണ് വ്യാജ ആധാർ കാർഡ് സംഘടിപ്പിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. 
റെയിൽവെയിൽ ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ലോക്കോ പൈലറ്റ്, ടി.ടി.ഇ എന്നീ തസ്തികകളിലേക്കു പണം നൽകി 16 മാസത്തിനകം ജോലി ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എട്ടു ലക്ഷം മുതലാണ് ഓരോരുത്തരിൽ നിന്നും വാങ്ങിയിരുന്നത്. കൂട്ടു പ്രതി വിപിനേയും ഇയാൾ തട്ടിപ്പിനിരയാക്കിയിരുന്നതായി തെളിവു ലഭിച്ചു. 60 ലക്ഷം രൂപയുടെ ചെക്ക് വിപിനിൽ നിന്നും ഇയാൾ വാങ്ങിയിരുന്നുവത്രേ. രണ്ട് കോടി രൂപ റെയിൽവേ ഉന്നതർക്കു കൈക്കൂലി നൽകണമെന്നും അതിനു തുക തികഞ്ഞില്ലെന്നും പറഞ്ഞാണ് ചെക്ക് വാങ്ങിയത്.
 

Latest News