ബീഫ് കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയ്ക്ക് ഭീഷണി

ന്യുദല്‍ഹി- ഗോവ സന്ദര്‍ശനത്തിനിടെ ഉച്ചഭക്ഷണമായി ബീഫ് കഴിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ചരിത്രകാരനും ഗ്രന്ഥകാരനുമായ രാമചന്ദ്ര ഗുഹയ്‌ക്കെതിരെ ഫോണിലും സമൂഹ മാധ്യമങ്ങളിലും ഭീഷണി. 9835138678 എന്ന നമ്പറില്‍ നിന്ന് സജ്ഞയ് എന്നു പരിചയപ്പെടുത്തിയ ആള്‍ ദല്‍ഹിയില്‍ നിന്ന് വിളിച്ച് തന്നെയും ഭാര്യയേയും ഭീഷണിപ്പെടുത്തിയതായി ഗുഹ ട്വീറ്റ് ചെയ്തു. ആര്‍.കെ യാദവ് എന്ന മറ്റൊരാളും തനിക്കെതിരെ ഭീഷണി മുഴക്കിയതായും അദ്ദേഹം പറഞ്ഞു. ബീഫ് ഭക്ഷിച്ച് ഹിന്ദുക്കളെ പരിഹസിക്കുകയാണെന്നായിരുന്നു ഇയാളുടെ ആരോപണം. ഇന്ത്യയുടെ വിദേശ ചാര സംഘടനയായ റിസര്‍ച് ആന്റ് അനാലിസിസ് വിംഗി(റോ)ലെ മുന്‍ ഉദ്യോഗസ്ഥാനാണെന്നാണ് ആര്‍.കെ യാദവ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പരിചയപ്പെടുത്തുന്നത്.

ഡിസംബര്‍ ഏഴിനാണ് പനജിയില്‍ ബീഫ് ഉള്‍പ്പെട്ട ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രം ഗുഹ ട്വീറ്റ് ചെയ്തത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ ബീഫ് കഴിച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചെന്നായിരുന്നു ട്വീറ്റ്. ഇതോടെ ഹിന്ദുത്വര്‍ ഗുഹയെ ട്വിറ്ററില്‍ കൂട്ടമായെത്തി ആക്രമിച്ചു. ഏറെ വൈകാതെ ട്വീറ്റ് ഗുഹ ഡിലീറ്റ് ചെയ്തു. ചിത്രം പിന്‍വലിക്കുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമം ബീഫിന്റെ കാര്യത്തില്‍ ബി.ജെ.പിയുടെ വൈരുധ്യ നിലപാട് തുറന്നു കാട്ടാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. മനുഷ്യന്‍ എന്തു കഴിക്കണം, എന്തു ധരിക്കണം, ആരെ സ്‌നേഹിക്കണം എന്നെല്ലാം അവവരവര്‍ തീരുമാനിക്കട്ടെ എന്ന തന്റെ നിലപാട് ആവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ, മോഡി സര്‍ക്കാര്‍ നിലപാടുകളുടെ പേരില്‍ നേരത്തെയും ഗുഹ ട്വിറ്ററില്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

Latest News