ജയ്പൂർ- രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തവണ 21 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്ന പാർട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുത്ത് അധികാരം തിരിച്ചുപിടിക്കാൻ പടലപ്പിണക്കങ്ങൾ മാറ്റിവെച്ച് നേതാക്കൾ പ്രവർത്തിച്ചു. വിജയം ഉറപ്പായ സാഹചര്യത്തിൽ ഇനി മുഖ്യമന്ത്രിയാരാകും എന്നറിയാനാണ് ആകാംക്ഷ. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെലോട്ടിനും പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റിനും സാധ്യത കൽപ്പിക്കുന്നുണ്ട്. വിജയത്തിന് ശേഷം പ്രതികരിക്കാമെന്നാണ് ഇരു നേതാക്കളും ആവർത്തിക്കുന്നത്. രണ്ട് തവണ രാജസ്ഥാൻ മുഖ്യമന്ത്രിപദത്തിലെത്തിയിട്ടുള്ള നേതാവാണ് അശോക് ഗെലോട്ട്. സ്ഥാനാർത്ഥി പട്ടികയിൽ വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു ഗെലോട്ട് പക്ഷം. ഗെലോട്ടിന്റെ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന 22 പേരും 6 നിയമസഭാ സെക്രട്ടറിമാരും മത്സരരംഗത്തുണ്ടായിരുന്നു. രാഷ്ട്രീയത്തിൽ ക്ലീൻ ഇമേജാണ് ഗെലോട്ടിനുള്ളത്.
സൗജന്യ മരുന്ന് ഉൾപ്പെടെ അദ്ദേഹത്തിന്റെ പല പദ്ധതികളും ജനപ്രിയമാണ്. മുഖ്യമന്ത്രി പദത്തേക്കാൾ തനിക്ക് പ്രധാനം പാർട്ടിയാണെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് ശേഷം അശോക് ഗെലോട്ട് പ്രതികരിച്ചത്. പദവികൾക്കല്ല ഇപ്പോൾ പ്രാധാന്യമുള്ളത്. ജനങ്ങൾ ദുരിതത്തിലാണ്, അവർക്ക് കോൺഗ്രസിനെ ആവശ്യമുണ്ട്. ഏതെങ്കിലും ഒരു പദവിയുടെ പിന്നാലെ പോകുന്നതിന് പകരം പാർട്ടി നൽകുന്ന ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാനാണ് താൽപര്യമെന്നും ഗെലോട്ട് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് ഒരിക്കലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാറില്ലെന്നാണ് അശോക് ഗെലോട്ട് അവകാശപ്പെടുന്നത്. എംഎൽഎമാരുടെയും പൊതുജനങ്ങളുടെയും വികാരം പരിഗണിച്ച് ഹൈക്കമാൻഡാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്. രണ്ട് മുഖ്യമന്ത്രി സ്ഥാനാർത്ഥികളാണ് കോൺഗ്രസിനുള്ളതെന്ന് പ്രചാരണ സമയത്ത് ബിജെപി പരിഹസിച്ചിരുന്നു. ജനങ്ങളെ സേവിക്കാൻ തനിക്ക് പദവികളുടെ ആവശ്യമില്ലെന്നും അശോക് ഗെലോട്ട് പറഞ്ഞു.
അശോക് ഗെലോട്ടിനൊപ്പം തന്നെ മുഖ്യമന്ത്രിപദത്തിലേക്ക് സാധ്യത കൽപ്പിക്കുന്ന നേതാവാണ് പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റ്. ടോങ്ക് മണ്ഡലത്തിൽ കടുത്ത മത്സരമാണ് സച്ചിൻ പൈലറ്റ് നേരിട്ടത്. നാല് ദശകങ്ങളായി മുസ്‌ലിം സ്ഥാനാർത്ഥികളെ നിർത്തിയിരുന്ന മണ്ഡലത്തിലാണ് കോൺഗ്രസ് ഇത്തവണ സച്ചിൻ പൈലറ്റിനെ നിർത്തിയത്. ബിജെപി ആകട്ടെ അവരുടെ ഏക മുസ്‌ലിം സ്ഥാനാർത്ഥിയെ സച്ചിൻ പൈലറ്റിനെതിരെ ഇറക്കി. തന്റെ അടുത്ത സുഹൃത്തുകൂടിയായ സച്ചിൻ പൈലറ്റിനാണ് രാഹുൽ ഗാന്ധി പ്രചാരണ റാലികളിൽ അമിതപ്രാധാന്യം നൽകുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. യുവാക്കൾക്കിടയിലുള്ള പിന്തുണ സച്ചിൻ പൈലറ്റിന് ഗുണം ചെയ്യും. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പവും പൈലറ്റിന് അനുകൂലഘടകമാണ്. സ്ത്രീകളുടെ സമത്വത്തിന് വേണ്ടിയുള്ള ആഹ്വാനമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് രണ്ട് സാധ്യതകൾ ഉയർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടത് കോൺഗ്രസിന് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയാകുമോയെന്ന് ചോദ്യത്തിന് ഫലം വന്ന ശേഷം പ്രതികരണം എന്ന ഒഴുക്കൻ മറുപടിയാണ് സച്ചിൻ പൈലറ്റ് നൽകുന്നത്. 163 സീറ്റുകളുമായി 2013ൽ വമ്പിച്ച വിജയം സ്വന്തമാക്കിയ ബിജെപി ഇത്തവണ സംസ്ഥാനത്ത് തകർന്നടിയുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.