റിയാദ് - ഒരു വർഷത്തിനിടെ രാജ്യമൊട്ടുക്കും സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകൾക്കിടെ പിടിയിലായ നിയമ ലംഘകരുടെ എണ്ണം 22 ലക്ഷം കവിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തടവും പിഴയും പ്രവേശന വിലക്കും കൂടാതെ ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് 2017 നവംബർ 14 ന് അവസാനിച്ചതിനെ തുടർന്ന് 2017 നവംബർ 15 മുതൽ കഴിഞ്ഞ ദിവസം വരെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 22,16,453 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തിൽ 17,18,028 പേർ ഇഖാമ നിയമ ലംഘകരും 1,57,193 പേർ നുഴഞ്ഞുകയറ്റക്കാരും 3,41,232 പേർ തൊഴിൽ നിയമ ലംഘകരുമാണ്.
ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 36,811 പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇക്കൂട്ടത്തിൽ 51 ശതമാനം പേർ യെമനികളും 46 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 1750 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി.
ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും ചെയ്തുകൊടുത്തതിന് 3056 വിദേശികളെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിച്ചു.
അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് നിയമ ലംഘകർക്ക് ആവശ്യമായ സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവർക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ ലഭിക്കും. നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 908 സൗദികളും പിടിയിലായി. ഇക്കൂട്ടത്തിൽ 872 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. 36 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്.
നിലവിൽ 12,232 നിയമ ലംഘകരെ നിയമാനുസൃത നടപടികൾക്ക് വിധേരയാക്കിവരികയാണ്. ഇക്കൂട്ടത്തിൽ 10,257 പേർ പുരുഷന്മാരും 1,975 പേർ വനിതകളുമാണ്. ഒരു വർഷത്തിനിടെ 5,73,287 നിയമ ലംഘകരെ സ്വദേശങ്ങളിലേക്ക് നാടുകടത്തി. 3,49,680 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. യാത്രാ രേഖകളും തിരിച്ചറിയൽ രേഖകളുമില്ലാത്ത 3,17,318 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ ലഭ്യമാക്കുന്നതിന് എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തു. 3,86,180 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചു.