Sorry, you need to enable JavaScript to visit this website.

വധ്‌റയുടെയും സഹായികളുടെയും  സ്ഥാപനങ്ങളിൽ റെയ്ഡ്

  • പക പോക്കലെന്ന് വധ്‌റ

ന്യൂദൽഹി - കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സഹോദരീ ഭർത്താവ് റോബർട്ട് വധ്‌റയുടെയും സഹായികളുടെയും സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. ന്യൂദൽഹിയിലും ബംഗളൂരുവിലുമാണ് റെയ്ഡ് നടന്നത്. റെയ്ഡ് രാഷ്ട്രീയ പക പോക്കലാണെന്ന് വധ്‌റ പ്രതികരിച്ചു. ദൽഹി സുഖ്‌ദേവ് വിഹാറിലുള്ള വധ്‌റയുടെ ഓഫീസിലും അദ്ദേഹത്തിന്റെ രണ്ട് സഹായികളുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്.
ഇന്നലെ രാവിലെയാണ് ന്യൂദൽഹിയിലെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയിൽ ഇ.ഡി ഉദ്യോഗസ്ഥർ എത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരെ ഉള്ളിൽ പൂട്ടിയിട്ടായിരുന്നു പരിശോധനയെന്നും ഇത് ഏകാധിപത്യ ശൈലിയാണെന്നും വധ്‌റയുടെ അഭിഭാഷകൻ സുമൻ ഖെയ്താൻ പറഞ്ഞു. സെർച്ച് വാറണ്ട് ഇല്ലാതെയുള്ള ഇ.ഡിയുടെ റെയ്ഡ് നിയമ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ പ്രതിരോധ ഇടപാടിലെ കമ്മീഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അവർ പുറത്തുവിട്ടില്ല. കഴിഞ്ഞ നാലഞ്ചു വർഷമായി വധ്‌റക്കും സഹായികൾക്കുമെതിരെ മോഡി സർക്കാർ നിരന്തരം നീങ്ങുകയാണെന്നും ഇതുവരെ അവർക്ക് ഒരു തെളിവും കിട്ടിയിട്ടില്ലെന്നും സുമൻ ഖെയ്താൻ പറഞ്ഞു. ഇപ്പോഴവർ കള്ളത്തെളിവുകളുണ്ടാക്കാൻ ശ്രമിക്കുകയാണോ എന്ന് സംശയമുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.
റെയ്ഡിനെതിരെ കോൺഗ്രസും രംഗത്തെത്തി. അഞ്ച് സംസ്ഥാനങ്ങളിൽ തോൽവി ഉറപ്പായതോടെ മോഡി സർക്കാർ പ്രതികാരവുമായി വധ്‌റക്കെതിരെ ഇറങ്ങിയിരിക്കുകയാണെന്ന് പാർട്ടി വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചു. എക്‌സിറ്റ് പോളിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് തിടുക്കപ്പെട്ട് റെയ്ഡുമായി എൻഫോഴ്‌സമെന്റ് ഇറങ്ങിയിരിക്കുന്നതെന്ന് കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല പറഞ്ഞു.

Latest News