തിരുവനന്തപുരം -ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യമെഴുതിയ പ്ലക്കാർഡുകളും, വലിയ ബാനറുമായി ജാഥയായി ഇങ്ങെത്തി. 'ശബരിമലയെ രക്ഷിക്കൂ ..'എന്ന മുദ്രാവാക്യം അവരുറക്കെ വിളിച്ചു. കഴിഞ്ഞ ദിവസം മന്ത്രി എ.കെ.ബാലൻ നൽകിയ ഉപദേശമൊക്കെയങ്ങ് തങ്ങളുടെ വിശ്വാസ പരിസരത്ത് വലിച്ചെറിഞ്ഞ് ലീഗ് അംഗങ്ങളായ ടി.വി.ഇബ്രാഹിമും, കെ.ഉബൈദുല്ലയുമൊക്കെ ആവേശ പൂർവ്വം തന്നെ ശബരിമലയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുമായി മുന്നിൽ തന്നെയുണ്ടായിരുന്നു.
കോൺഗ്രസിലെ അൻവർ സാദത്തും ശബരീനാഥും സ്പീക്കറുടെ ഡയസ്സിൽ പിടിച്ച് ക്ഷോഭം കൊണ്ടു. സഭയിൽ ഇത്തരം രംഗങ്ങളൊക്കെയുമുണ്ടാകുമ്പോൾ എന്താണിത്? എന്താണിത് ? എന്ന ചോദ്യം ചെറിയ ആശങ്കാ ഭാവത്തോടെ ആവർത്തിച്ചു കൊണ്ടിരിക്കൽ സ്പീക്കർ ശ്രീ പി.രാമകൃഷ്ണന്റെ രീതിയായിട്ടുണ്ട്. ചാക്കിരി അഹമദ്കുട്ടി സ്പീക്കറായിരുന്നപ്പോൾ ബഹളം നിറഞ്ഞ സഭ നിയന്ത്രിച്ച്, നിയന്ത്രിച്ച് വശം കെട്ടാൽ ഇരിക്കാൻ നേരം ഒരു ആത്മഗതം പറയാറുണ്ടായിരുന്നു- വാട്ടീസ് ആഫ്റ്ററോൾ എന്നായിരുന്നു അത്. എല്ലാ സ്പീക്കർമാരും ഇതുപോലെ എന്തെങ്കിലുമൊരു വാക്കോ, വാചകമോ ആവർത്തിച്ചാണ് അവരുടെ സഭാനിയന്ത്രണത്തിന്റെ ഭാരമിറക്കിയത്. ശബരിമല പ്രശ്‌നത്തിലൂന്നി ആവർത്തിച്ചിങ്ങിനെ പ്രതിഷേധം നടത്തുന്നതിലെ ശരിയില്ലായ്മ ഓർമ്മിപ്പിച്ചു കൊണ്ടിരുന്ന സ്പീക്കർ ഇന്നലെയും അതാവർത്തിച്ചു.
'' ഒരൊറ്റ വിഷയത്തിലിങ്ങിനെ കാര്യങ്ങൾ നിർത്തുന്നത് ശരിയോ '' സ്പീക്കറുടെ ചോദ്യമൊക്കെ ആരു കേൾക്കാൻ. സഭയുമായി സഹകരിക്കാമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നതല്ലേ , എന്നിട്ടുമെന്തേ ഇങ്ങിനെ? സ്പീക്കർ ചോദിച്ചു കൊണ്ടേ യിരിക്കവേ പ്രതിപക്ഷ നിരയുടെ സഭയിലെ സമരാരവവും വർദ്ധിച്ചു. എന്താണിത്? എന്താണിത്? സ്പീക്കർ ചോദ്യം തുടർന്ന് കൊണ്ടിരിക്കവെ തന്നെ ഡയസിന് മുന്നിലെത്തിയ പ്രതിപക്ഷം സമരരീതി ആവർത്തിച്ചു. ചോദ്യോത്തരവേളയിൽ സി.പി.ഐ അംഗങ്ങളായ .ഇ.എസ്. ബിജിമോൾ, ചിറ്റയം ഗോപകുമാർ,ഗീതാ ഗോപി, മുഹമ്മദ് മുഹസിൻ പി എന്നിവരുടെ ചോദ്യങ്ങൾക്ക് വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി രാജു മറുപടി പറഞ്ഞു കൊണ്ടിരിക്കയായിരുന്നു. വിഷയം ശബരി മല മാസ്റ്റർ പ്ലാൻ, അന്യം നിന്നു പോകുന്ന വന്യ ജീവികൾ എന്നിവയിലെത്തിയപ്പോൾ അത്ര ശബരിമലസ്‌നേഹമുണ്ടെങ്കിൽ മാസ്റ്റർ പ്ലാൻ ബി.ജെ.പി ഭരിക്കുന്ന കേന്ദ്രത്തിനങ്ങ് നടപ്പാക്കിക്കൂടെ എന്നായിരുന്നു ബിജിമോളുടെ ചോദ്യം. കൂട്ടത്തിൽ തന്റെ പാർട്ടിക്കാരനായ മന്ത്രിക്ക് മികച്ച പ്രവർത്തനത്തിന് നിറഞ്ഞ അഭിനന്ദനവും. ഇടക്ക് ചിറ്റയം ഗോപകുമാറും, ബിജി മോളുമൊക്കെ ശബരിമല പ്രശ്‌നത്തിന്റെ പേരിൽ അന്യംനിന്ന് പോകുന്ന പാർട്ടികളിൽ കാര്യങ്ങളെത്തിച്ചു. അങ്ങിനെയൊരവസ്ഥ വരുന്ന പാർട്ടികളുടെ പേര് ആധികാരികമായി പറയുന്ന കാര്യത്തിൽ മന്ത്രി രാജു നിസ്സഹായനായിരുന്നു. പക്ഷെ ചില ജീവ ജാലങ്ങളുടെ പേര് വായിച്ചു- വരയാട്, കഴുകൻ എന്നിവയാണവയിൽ ചിലത്. ഇവയെ സംരക്ഷിക്കാൻ വേണ്ടതു ചെയ്യാൻ മനുഷ്യന് സാധിക്കും. പക്ഷെ രാഷ്ട്രീയ പാർട്ടികളുടെ കാര്യത്തിൽ ഒന്നും ചെയ്യാനില്ല. പക്ഷെ ചിലതൊക്കെ ജനങ്ങൾ നടപ്പാക്കിക്കൊള്ളും എന്ന് മന്ത്രിക്ക് ആത്മവിശ്വാസമുണ്ട്.
ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കാത്തതിൽ പ്രതിഷധിച്ചായിരുന്നു പ്രതിപക്ഷം അഞ്ചാം ദിവസവും നിയമസഭ സ്തംഭിപ്പിച്ചത്. എം.എൽ.എമാരുടെ നിരാഹാരം അവസാനിപ്പിക്കാൻ സർക്കാർ ഒരു വീട്ടുവീഴ്ചക്കും തയ്യാറാകുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഏതായാലും നിലവിൽ സത്യഗ്രഹം അനുഷ്ഠിക്കുന്ന എം.എൽ.എമാർ തന്നെ (കോൺഗ്രസിലെ വി.എസ് ശിവകുമാർ, ലീഗിലെ പാറക്കൽ അബ്ദുല്ല, കേരള കോൺഗ്രസിലെ ഡോ.എൻ. ജയരാജ്) സമരം തുടരുമെന്ന് രമേശ് ചെന്നിത്തല പിന്നീട് അറിയിച്ചു.
പ്രതിപക്ഷ ബഹളം കടുത്തതോടെ ചോദ്യോത്തര വേളയും സബ് മിഷനും ശ്രദ്ധ ക്ഷണിക്കലും റദ്ദാക്കി 17ാം മിനിട്ടിൽ സഭ പിരിയുകയായിരുന്നു. സമരം അവസാനിപ്പിക്കാൻ സ്പീക്കർ ചില ശ്രമങ്ങൾ നടത്തിയെങ്കിലും സർക്കാർ വിട്ട് വീഴ്ചക്ക് തയ്യാറായില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ആളുകൾ ശബരി മലയിൽ വന്നാൽ അസൗകര്യങ്ങൾ ബോധ്യപ്പെടുമെന്നും അതിൽ നിന്ന് രക്ഷപ്പെടാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നുമാണ് ഡോ.എം. കെ മുനീറിന്റെ നിഗമനം. നിലവിൽ ശനിയാഴ്ച രാത്രി വരെയാണ് നിരോധാനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നീട്ടിയാൽ 13 ന് സഭ അവസാനിക്കുന്നതുവരെ സമരവും അനുബന്ധമായ മറ്റ് കാര്യങ്ങളും തുടരേണ്ടി വരും. സോളാർ സമരകാലത്ത് നിങ്ങൾ ഒളിച്ചോടിയതുപോലെ ഞങ്ങൾ ഒളിച്ചോടില്ല- രമേശ് ചെന്നിത്തല വാശിയിലാണ്.