Sorry, you need to enable JavaScript to visit this website.

കൊലപാതക കേസിലെ പ്രതി  വ്യാഴവട്ടത്തിന്  ശേഷം അറസ്റ്റില്‍ 

കൊലപാതകത്തിനു ശേഷം ഒളിവില്‍പോയ കോട്ടയം പായിപ്പാട് നാലുകോടി പുളിമൂട്ടില്‍ കൊല്ലംപറമ്പില്‍ റോയി 12 വര്‍ഷത്തിനു ശേഷം പിടിയിലായി. തൃക്കൊടിത്താനം ആരമലക്കുന്ന് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന അടിപിടിയില്‍ ഒന്നാം പ്രതി നാലുകോടി കൂടത്തേട്ട് ബിനുവും രണ്ടാം പ്രതി റോയിയും ചേര്‍ന്ന് തൃക്കൊടിത്താനം ആരമലക്കുന്ന് ഭാഗത്ത് താമസിക്കുന്ന പനംപറമ്പില്‍ വീട്ടില്‍ ലാലനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 
പോലീസ് പ്രതികളെ പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ റോയി ഒളിവില്‍ പോവുകയായിരുന്നു. ഒന്നാംപ്രതി കൂടത്തേട്ട് ബിനുവിനെ കോട്ടയം സെഷന്‍സ് കോടതി 10 വര്‍ഷത്തേയ്ക്ക് തടവിന് ശിക്ഷിച്ചു. ബിനു, പോള്‍ മുത്തൂറ്റ് വധക്കേസിലെ മാപ്പുസാക്ഷിയും നിരവധി മോഷണകഞ്ചാവ് അടിപിടി കേസുകളില്‍ നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 
              ഒളിവില്‍ പോയ റോയിയെപ്പറ്റി വര്‍ഷങ്ങളായി അന്വേഷണങ്ങള്‍ നടത്തിയിട്ടും യാതൊരു വിധ വിവരവും ലഭിക്കാതിരുന്നിതനെത്തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈ. എസ്.പി എസ്.സുരേഷ് കുമാര്‍ അന്വേഷണം നടത്തിയിതനെത്തുടര്‍ന്നാണ് റോയിയെ തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍ വെച്ച് പിടിയിലായത്. 
              കൊലപാതകത്തിനു ശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പായിപ്പാട് നാലുകോടിയിലുള്ള രണ്ടു സ്ത്രീകളുമായി നാടു വിടുകയായിരുന്നു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും മൊബൈല്‍ ഫോണ്‍ നമ്പര്‍ ശേഖരിച്ച് കോട്ടയം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിച്ചതില്‍ നിലവില്‍ റോയിയോടൊപ്പം താമസിക്കുന്ന സ്ത്രീയുടെ മൊബൈല്‍ നമ്പര്‍ മനസ്സിലാക്കി. തുടര്‍ന്ന് അന്വേഷണ സംഘം തമിഴ്‌നാട് ഡിണ്ടിഗല്‍ ജില്ലയിലെ കൊടൈക്കനാലില്‍ ആറ്റൂവാംപെട്ടിക്ക് സമീപമുള്ള വനപ്രദേശത്ത് നിന്നാണ് റോയിയെ സാഹസികമായി പിടികൂടിയത്. ഇവിടെ ജോസഫ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഇയാള്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. ഇയാളുടെ ഇപ്പോഴുള്ള ഭാര്യ കൊടൈക്കനാലിലെ ഒരു റിസോര്‍ട്ടില്‍ ജോലി ചെയ്തു വരികയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest News