കണ്ണൂര്‍ കൂട്ടബലാല്‍സംഗ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അച്ഛനും കസ്റ്റഡിയില്‍

കണ്ണൂര്‍- പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പറശ്ശിനിക്കടവ് ലോഡ്ജിലെത്തിച്ച് കൂട്ടബലാല്‍സം ചെയ്ത സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശികളായ പവിത്രന്‍, ഷബീര്‍, അയൂബ്, കെ.വി സന്ദീപ് എന്നിവരെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കൂടാതെ പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടെ എട്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍ ലോഡ്ജ് ജീവനക്കാരന്റെ പേരിലും കേസുണ്ട്. 

പെണ്‍കുട്ടിയെ കെണിയില്‍ വീഴ്ത്തിയത് യുവതിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി പെണ്‍കുട്ടിയെ കാറിലെത്തി കൂട്ടിക്കൊണ്ടുപോകുകയും പറശ്ശിനിക്കടവിലെ ലോഡ്ജില്‍ പ്രതികള്‍ക്ക് കാഴ്ചവയ്ക്കുകയുമായിരുന്നു. നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഈ വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിനിരയാക്കുകയായിരുന്നു. ഈ യുവതിക്കായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. 

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയും മാതാവും കണ്ണൂര്‍ വനിതാ പോലീസ് സെല്ലിലെത്തി പരാതി നല്‍കിയതോടെയാണ് പീഡനം പുറത്തുവന്നത്. ഇരുപതിലേറെ പേര്‍ പലയിടത്തുവച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പറശ്ശിനിക്കടവിനു പുറമെ മറ്റിടങ്ങളിലേക്കും പെണ്‍കുട്ടിയെ കൊണ്ടു പോയിട്ടുണ്ട്. പിതാവും പീഡിപ്പിച്ചതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കേസില്‍ പത്തോളം പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
 

Latest News