Sorry, you need to enable JavaScript to visit this website.

മക്കയിൽ കനത്ത മഴ വീണ്ടും; മിന്നൽ പ്രളയ മുന്നറിയിപ്പ്

ലൈത്തിലെ പ്രളയബാധിത പ്രദേശങ്ങൾ ഖാലിദ് അൽഫൈസൽ രാജകുമാരൻ സന്ദർശിക്കുന്നു.

മക്ക- സൗദിയിൽ മക്ക അടക്കമുള്ള പടിഞ്ഞാറൻ പ്രവിശ്യയിൽ കനത്ത മഴക്കും മിന്നൽ പ്രളയത്തിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത. കനത്ത കാറ്റുമുണ്ടാകും. മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് രാവിലെ മുതൽ തന്നെ മക്കയിൽ കനത്ത മഴ പെയ്യുന്നുണ്ട്. ഇത് തുടരുമെന്നാണ് റിപ്പോർട്ട്. ചെങ്കടൽ തീരത്തും കനത്ത മഴയും കാറ്റും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ജിസാൻ, അൽബാബ, അസീർ എന്നിവടങ്ങളിലും കനത്ത മഴ പെയ്യും. 
ലൈത്തിലെ പ്രളയബാധിത പ്രദേശങ്ങൾ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ സന്ദർശിച്ചു. വാദി ലൈത്ത് അണക്കെട്ടും ഗവർണർ സന്ദർശിച്ചു. അൽകുലൈബിയ ഡിസ്ട്രിക്ടിലെത്തിയ ഖാലിദ് അൽഫൈസൽ രാജകുമാരൻ ലൈത്ത് ഗവർണർ മുഹമ്മദ് അൽഖബാഇൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. മക്ക ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. ഹിശാം അൽഫാലിഹ്, ലൈത്ത് വികസന കമ്മിറ്റി അംഗങ്ങൾ, ജിദ്ദ മേയർ സ്വാലിഹ് അൽതുർക്കി, പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ, സിവിൽ ഡിഫൻസ് പ്രതിനിധികളും സന്നിഹിതരായിരുന്നു. 

ലൈത്തിലെ പ്രളയബാധിത പ്രദേശങ്ങൾ ഖാലിദ് അൽഫൈസൽ രാജകുമാരൻ സന്ദർശിക്കുന്നു.

ലൈത്ത് നിവാസികളുടെ പ്രശ്‌നങ്ങളും പരാതികളും ഗവർണർ കേട്ടു. ഒമ്പതു കോടി ഘനമീറ്റർ വെള്ളം സംഭരിക്കുന്നതിനുള്ള ശേഷിയിലാണ് വാദി ലൈത്ത് അണക്കെട്ട് നിർമിക്കുന്നത്. ഇരുപത്തിനാലു മാസത്തിനകം അണക്കെട്ടിന്റെ നിർമാണ ജോലികൾ പൂർത്തിയാകും. ലൈത്തിൽ മറ്റു രണ്ടു അണക്കെട്ടുകൾ കൂടി നിർമിക്കുന്നതിനെ കുറിച്ച് പഠനങ്ങൾ നടത്തുന്നുണ്ട്. പ്രളയക്കെടുതികൾ തടയുന്നതിനുള്ള പോംവഴിയെന്നോണമാണ് ലൈത്തിൽ അണക്കെട്ടുകൾ നിർമിക്കുന്നത്. 

 

Latest News