Sorry, you need to enable JavaScript to visit this website.

ശബരിമല: നിരോധനാജ്ഞ ഡിസംബർ എട്ടു വരെ നീട്ടി

പത്തനംതിട്ട - ഇലവുങ്കൽ മുതൽ ശബരിമല സന്നിധാനം വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബർ എട്ടിന് അർധരാത്രി വരെ ദീർഘിപ്പിച്ച് ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ കലക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. 
ശബരിമല തീർഥാടകരുടെ സമാധാനപരമായ ദർശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭക്തർക്ക് ഒറ്റയ്‌ക്കോ, സംഘമായോ ദർശനത്തിന് എത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ, നാമജപം നടത്തുന്നതിനോ ഈ ഉത്തരവുമൂലം യാതൊരു തടസ്സവും ഇല്ല. ഡിസംബർ നാലിന് അർധരാത്രി മുതൽ എട്ടിന് അർധരാത്രി വരെ ഉത്തരവിന് പ്രാബല്യമുണ്ട്. 
ശബരിമല തീർഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പമ്പാ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപറോഡുകളിലും ഉത്തരവ് ബാധകമാണ്. ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ നിയമ വിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയൽ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. 
ജില്ലാ പോലീസ് മേധാവി, ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് എന്നിവരുടെ റിപ്പോർട്ടിന്റെയും തുലാമാസ പൂജ സമയത്തും ചിത്തിര ആട്ടവിശേഷ സമയത്തും മണ്ഡല മകരവിളക്കിനായി നട തുറന്നതു മുതലുള്ള പ്രതിഷേധങ്ങളുടെയും സംഘർഷ സാധ്യത നേരിൽ ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിൽ ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരമാണ് ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കലക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്.

Latest News